ഇങ്ങനെ പറന്നാൽ എന്നെത്തും നാട്ടിൽ?
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷൻ ഒരുമാസത്തോടടുക്കുേമ്പാൾ പത്തു ശതമാനം പേരെപോലും നാട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. കുവൈത്തിൽ മാത്രം 74000ത്തിനടുത്ത് ആളുകൾ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നു. എന്നാൽ, ഇതുവരെ നാട്ടിലെത്തിയത് 17 വിമാനങ്ങളിലായി 3000ത്തിൽ താഴെ പേർ മാത്രമേ നാട്ടിലെത്തിയിട്ടുള്ളൂ. നാല് വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തിട്ടുമുണ്ട്. മേയ് ഒന്നിന് ആരംഭിച്ച എംബസി രജിസ്ട്രേഷൻ 15ന് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 68,000ത്തോളം പേർ ആ സമയത്ത് രജിസ്റ്റർ ചെയ്തിരുന്നു. ജൂൺ ഒന്നിന് രജിസ്ട്രേഷൻ പുനരാരംഭിച്ചു. കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുകയോ യാത്രാസർവിസ് ആരംഭിക്കുകയോ ചെയ്തില്ലെങ്കിൽ മാസങ്ങൾ കഴിഞ്ഞാലും അത്യാവശ്യക്കാർക്കുപോലും നാടണയാൻ കഴിയില്ല.
യാത്ര വിമാനസർവിസ് ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. ഗർഭിണികളും രോഗികളും ജോലി നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ചാർേട്ടഡ് വിമാനങ്ങളിലും ഇവർ പ്രതീക്ഷ വെച്ചുപുലർത്തുന്നു. കുവൈത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ട്രാവൽസുകളും ചാർേട്ടഡ് വിമാനങ്ങൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. അന്തിമാനുമതി ലഭിച്ചില്ലെങ്കിലും പതിനായിരങ്ങൾ ചാർട്ടേഡ് വിമാനങ്ങൾക്ക് താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. നിരക്ക് കൂടുതലാണെങ്കിലും വേഗം നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ചാർട്ടേഡ് വിമാനങ്ങൾക്ക് താൽപര്യം കാണിക്കുന്നത്. ജോലിയും വരുമാനവും നഷ്ടമായി പുറത്തുപോകാൻ പോലും കഴിയാതെ മുറിയിലിരിക്കുന്നവർ കടുത്ത മാനസികസംഘർഷത്തിലാണ്.
കൈയിലുള്ള പണം തീർന്നാൽ വിമാന ടിക്കറ്റിന് പണമില്ലാതെ വലയും. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവർ ഏറെയാണ്. സന്നദ്ധ സംഘടനകൾ നൽകിവന്ന ഭക്ഷണക്കിറ്റുകളായിരുന്നു ആശ്വാസം. ഫണ്ട് ക്ഷാമം കാരണം ഇത് ഏറെനാൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമാണെന്നാണ് സംഘടനാവൃത്തങ്ങൾ പറയുന്നത്.
വിസ കാലാവധി കഴിഞ്ഞവർക്ക് കുവൈത്ത് രണ്ടു തവണയായി ആറുമാസം സ്വാഭാവിക എക്സ്റ്റൻഷൻ അനുവദിച്ചത് തുണയായി. ഇല്ലെങ്കിൽ വൻ തുക പിഴയിനത്തിൽ ഒടുക്കേണ്ടിവന്നേനെ. പ്രത്യേകിച്ച് അപേക്ഷിക്കാതെതന്നെ വിസ കാലാവധി നീട്ടിക്കിട്ടി. ആദ്യം മാർച്ച് ഒന്നുമുതൽ മേയ് 31 വരെയും ഇപ്പോൾ ആഗസ്റ്റ് 31 വരെയുമാണ് നീട്ടിനൽകിയത്.
അതിനിടെ, എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ യാത്രക്കാരുടെ മുൻഗണന പട്ടിക അട്ടിമറിക്കപ്പെടുന്നതായും ആരോപണമുണ്ട്. ഗർഭിണികൾക്കും മാരക രോഗികൾക്കുമാണ് ആദ്യ പരിഗണനയെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യ വിമാനങ്ങളിൽ ആരോഗ്യമുള്ള ചെറുപ്പക്കാരും ഏറെയുണ്ടായിരുന്നു. നാട്ടിൽനിന്ന് രാഷ്ട്രീയ നേതാക്കളുടെ ശിപാർശയിൽ നേരേത്ത പോയവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ പ്രവാസികൾ പ്രതിഷേധത്തോടെ ഷെയർ ചെയ്യുന്നുണ്ട്.
അടിയന്തരാവശ്യമുള്ളവരും രോഗബാധിതരും പോകാനുള്ളപ്പോഴാണ് ചെറുപ്പക്കാർ സ്വാധീനത്തിലൂടെ മുൻഗണന നേടുന്നത്. പൊതുമാപ്പിൽ രജിസ്റ്റർ ചെയ്ത മുഴുവൻപപേർക്കും പോകാൻ കഴിഞ്ഞിട്ടില്ല. ഇനിയും ക്യാമ്പിൽ കഴിയുന്നവരും എംബസി ഒൗട്ട്പാസ് നൽകി പുറത്തുകഴിയുന്നവരും എന്ന് തിരിച്ചുപോകാൻ കഴിയുമെന്ന് വ്യക്തതയില്ലാതെ മാനസികസമ്മർദത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.