ലോക്ഡൗൺ പശ്ചാത്തലത്തിൽ നിർമിച്ച ഹ്രസ്വചിത്രത്തിന് പുരസ്കാരം
text_fieldsകുവൈത്ത് സിറ്റി: ലോക്ഡൗൺ പശ്ചാത്തലമാക്കി കുവൈത്തിൽ നിർമിച്ച ഹ്രസ്വചിത്രത്തിന് മൂന്ന് പ്രശസ്ത പുരസ്കാരങ്ങൾ. സാമുവൽ ബെക്കറ്റിെൻറ വിഖ്യാത നാടകം ‘വെയ്റ്റിങ് ഫോർ ഗോഥോ’അടിസ്ഥാനമാക്കി കുവൈത്തിലെ പ്രശസ്ത നാടകകൃത്ത് കെ.കെ. ഷെമേജ്കുമാർ കഥയെഴുതി സംവിധാനം ചെയ്ത ‘ഹു ഇൗസ് വെയ്റ്റിങ് ഫോർ ഗോഥോ’എന്ന ഹ്രസ്വചിത്രമാണ് നേട്ടം കൊയ്തത്. കൊൽക്കത്തയിലെ കൾട്ട് ക്രിട്ടിക് മൂവി അവാർഡിൽ ഒൗട്ട്സ്റ്റാൻഡിങ് അച്ചീവ്മെൻറ് പുരസ്കാരം ചിത്രം സ്വന്തമാക്കി. എൽ ഏയ്ജ് ഡി ഒാർ ഇൻറർനാഷനൽ ആർട്ട് ഹൗസ് ഫിലിം ഫെസ്റ്റിവലിൽ മൊബൈൽ വിഭാഗത്തിൽ മികച്ച ചിത്രമായും ഷോർട്ട് ഫിലിം വിഭാഗത്തിൽ ഒൗട്ട്സ്റ്റാൻഡിങ് അച്ചീവ്മെൻറ് പുരസ്കാരവും ചിത്രം സ്വന്തമാക്കി. കാമറ കൈകാര്യം ചെയ്തതും ഷെമേജ്കുമാർ തന്നെയായിരുന്നു.
നേരത്തെ ‘ഗോഥോയെ കാത്ത്’എന്ന പേരിൽ ഇദ്ദേഹം കുവൈത്തിൽ അണിയിച്ചൊരുക്കിയ നാടകവും ശ്രദ്ധ നേടിയിരുന്നു. കോവിഡ് കാലത്തെ മനുഷ്യാവസ്ഥയെ വരച്ചിടുന്നതായിരുന്നു വി ആൻഡ് വി മീഡിയ ഹൗസ് പ്രൊഡക്ഷൻസിെൻറ ബാനറിൽ നിർമിച്ച ചിത്രത്തിെൻറ പ്രമേയം. നാടകത്തിൽ ഗോഥോ എന്ന അപരിചിത കഥാപാത്രത്തെ കാത്തിരിക്കുകയും ഗോഥോയുടെ വരവോടെ എല്ലാം ശരിയാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന വ്ലാദിമിറിെൻറയും എസ്ട്രഗണിെൻറയും സ്ഥാനത്ത് സിനിമയിൽ കോവിഡ് കാലത്ത് വീട്ടിൽ തളച്ചിടപ്പെട്ട വിദ്യാർഥിയായിരുന്നു. വസുദേവ് ഷെമേജ്, വൈഷ്ണവ് ഷെമേജ് എന്നിവർ വേഷമിട്ടപ്പോൾ എഡിറ്റിങ്, കളറിങ് എന്നിവ നിർവഹിച്ചത് വൈഷ്ണവ് ഷെമേജ് ആണ്. നൗഷാദ് മംഗലത്തോപ്പ് പോസ്റ്റർ രൂപകൽപന ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.