കർമത്തിലും ത്യാഗത്തിലും തിളങ്ങി മലയാളി നഴ്സുമാർ
text_fieldsകുവൈത്ത് സിറ്റി: വീണ്ടുമൊരു നഴ്സസ് ദിനം വന്നെത്തുേമ്പാൾ മലയാളി മാലാഖമാർക്ക് അഭിമാനിക്കാനേറെ. ലോകത്തിലെ ഏറ്റവും കഴിവും കാര്യക്ഷമതയുമുള്ള നഴ്സുമാർ എന്ന ബഹുമതിക്ക് ഒത്ത പ്രവർത്തനമാണ് ഇൗ കോവിഡ് കാലത്ത് മലയാളി നഴ്സുമാർ കാഴ്ചവെക്കുന്നത്. അതിനാൽ കുവൈത്തിൽ കോവിഡ് വാർഡുകൾ ഉൾപ്പെടെ നിർണായക സ്ഥലങ്ങളിലെല്ലാം മലയാളി നഴ്സുമാരെയാണ് വിന്യസിക്കുന്നത്. കഴിവും കാര്യക്ഷമതയും മാത്രമല്ല അർപ്പണ മനോഭാവവും കൂടിയാണ് അവരെ ആരോഗ്യ മന്ത്രാലയത്തിന് പ്രിയപ്പെട്ടവരാക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലയാളി നഴ്‌സുമാരുടെ സേവനം കുവൈത്തിൽ ഏറെ പ്രശംസിക്കപ്പെടുന്നു. ആഴ്ചയിൽ 72 മണിക്കൂർ കഠിനാധ്വാനമാണ് അവർ ചെയ്യുന്നത്.
മലയാളി ആരോഗ്യപ്രവർത്തകരുടെ അർപ്പണ മനോഭാവം അവർക്ക് എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്തമായി മാറുന്നുവെന്നത് മറ്റൊരു വശം. പേഴ്സനൽ പ്രൊട്ടക്ഷൻ എക്വിപ്മെൻറ് കിറ്റിനകത്ത് വിയർത്തുകുളിച്ച് വീർപ്പുമുട്ടിയാണ് അവർ ജോലി ചെയ്യുന്നത്. 12 മണിക്കൂർ കിറ്റിനകത്ത് നിൽക്കേണ്ടി വരുേമ്പാൾ ശുചിമുറികളിൽ പോകുന്നതും അസാധ്യമാണ്. പരിചരണത്തിനപ്പുറം രോഗികളുടെ വ്യക്തിപരമായ കാര്യത്തിലടക്കം പുലർത്തുന്ന കരുതലിൽ മലയാളി നഴ്സുമാർ മാതൃകയാണ്. നഴ്സുമാർ വഴിയാണ് ആശുപത്രിയിലുള്ളവരുടെ ആവശ്യങ്ങൾ സന്നദ്ധ സംഘടനകൾ അറിയുന്നത്. പെെട്ടന്ന് ആശുപത്രിയിലെത്തുന്നവർ മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ പോലും ഇല്ലാതെ പ്രയാസപ്പെട്ട ഘട്ടത്തിൽ സന്നദ്ധ സംഘടനകളെ അറിയിച്ചും സ്വന്തം നിലക്ക് പിരിവെടുത്ത് വാങ്ങി നൽകിയും ഇവർ മാതൃകയായിട്ടുണ്ട്.
വ്യക്തിപരമായ ത്യാഗം കൂടിയാണ് നഴ്സുമാർക്ക് ഇൗ കോവിഡ് കാലം. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന നഴ്സുമാരിൽനിന്നും മറ്റ് ആരോഗ്യപ്രവർത്തകരിൽനിന്നും ജീവിതപങ്കാളിക്കും കുട്ടികൾക്കും രോഗം പകരുമോ എന്ന ആശങ്കയുണ്ട്. ചിലർ സ്വന്തം നിലക്ക് മാറിത്താമസിക്കുകയോ കുട്ടികളെ മാറ്റിപ്പാർപ്പിക്കുകയോ ചെയ്തിട്ടുണ്ട്. നഴ്‌സുമാരുടെ വീട്ടിൽ ജോലിക്കാരിയെ കിട്ടാത്ത സാഹചര്യവുമുണ്ട്. രോഗം പടരാൻ സാധ്യതയുള്ളതിനാൽ ഗാർഹികത്തൊഴിലാളികൾ വരാൻ തയാറാവുന്നില്ല. ആരോഗ്യ പ്രവർത്തകരിൽനിന്ന് രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ഇവരുടെ മക്കളെ അയൽപക്കത്തെ വീടുകളിലും ഏൽപ്പിക്കാൻ കഴിയില്ല. ഭാര്യയും ഭർത്താവും ജോലിയ്ക്ക് പോകേണ്ടിവരുമ്പോൾ കുട്ടികളെ നോക്കാൻ ആളില്ലാത്ത സാഹചര്യമാണ്. പ്രത്യേക വിമാനത്തിൽ കുട്ടികളെ നാട്ടിലയക്കണമെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.