വിദേശത്തുള്ള കുവൈത്തികളെ ഇന്നുമുതൽ തിരിച്ചെത്തിക്കും
text_fieldsകുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ ഉള്ള കുവൈത്ത് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പദ്ധതി തയാറാക്കി. ചൊവ്വാഴ്ച മുതൽ കുവൈത്ത് എയർവേസ് വിമാനത്തിൽ ആളുകളെ എത്തിച്ചുതുടങ്ങുമെന്നാണ് റിപ്പോർട്ട്. ദേശീയ ദിനാഘോഷ ഭാഗമായി വിദേശത്തുപോയ പതിനായിരങ്ങൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
തുർക്കി, ഇൗജിപ്ത്, ബ്രിട്ടൻ എന്നിവിടങ്ങളിലാണ് കൂടുതൽ പേർ. സ്പെയിൻ, അമേരിക്ക, ജോർജിയ, ഗൾഫ് രാജ്യങ്ങൾ, അസർബൈജാൻ തുടങ്ങിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയ പല രാജ്യങ്ങളിലും കുവൈത്തികളുണ്ട്. വിദേശത്തുള്ള കുവൈത്തികളിൽ വൈറസ് സ്ഥിരീകരിച്ചവരുമുണ്ടെന്നാണ് വിവരം. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി ഇവരുമായി ബന്ധപ്പെടുന്നുണ്ട്. തിരിച്ചെത്തുന്നവരെ പരിശോധിക്കാൻ കുവൈത്ത് വിമാനത്താവളത്തിൽ വിപുല സംവിധാനങ്ങളുണ്ട്.
പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തുന്നവരെ ചികിത്സക്കായി ആരോഗ്യ മന്ത്രാലയം ഏറ്റെടുക്കും. അല്ലാത്തവർക്ക് കർശനമായ വീട്ടുനിരീക്ഷണം ഏർപ്പെടുത്തും. ഇവർക്കുമേൽ ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടമുണ്ടാവും. ഇതുവരെ വിദേശത്തുനിന്ന് സ്വദേശികളെ എത്തിച്ചിരുന്നത് സഅദ് അൽ അബ്ദുല്ല ടെർമിനൽ വഴിയായിരുന്നെങ്കിൽ കൂടുതൽ പേരുള്ളതിനാൽ കുവൈത്ത് എയർവേസ് ടെർമിനൽ വഴി കൊണ്ടുവരാനാണ് ഇപ്പോൾ ആലോചിക്കുന്നത്. വൈറസ് പരിശോധന സംവിധാനങ്ങൾ സജ്ജീകരിച്ചത് ഇവിടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.