കുവൈത്ത് മന്ത്രിസഭാ പ്രഖ്യാപനം ഇന്നുണ്ടായേക്കും
text_fieldsകുവൈത്ത് സിറ്റി: പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ പ്രധാനമന്ത്രി ശൈഖ് സബാ അല്‍ ഖാലിദ് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. മന്ത്രിസഭ രൂപവത്കരിക്കുന്നതിെൻറ അവസാനഘട്ട തയാറെടുപ്പിലും ചര്‍ച്ചയിലുമാണ് പ്രധാനമന്ത്രി. പുതിയ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന ചില മന്ത്രിമാരെ സംബന്ധിച്ച് എതിരഭിപ്രായം ഉണ്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം രണ്ട് വകുപ്പുകളിലേക്ക് അനുയോജ്യമായ ആളുകളെ കണ്ടെത്താൻ പ്രയാസം നേരിട്ടതാണ് മന്ത്രിസഭ പ്രഖ്യാനം വൈകാൻ കാരണം. പുതിയ കാലഘട്ടത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികളെയും പ്രയാസങ്ങളെയും മറികടക്കാന്‍ വഴികാണിച്ചുതരുന്ന മികവുറ്റ മന്ത്രിമാരെ വേണമെന്ന പ്രധാനമന്ത്രിയുടെ നിർബന്ധ ബുദ്ധിയാണ് ഇത്ര വിശദമായ കൂടിയാലോചന നടത്താൻ കാരണം.
നവംബർ 14നാണ് ശൈഖ് ജാബിർ മുബാറകിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചത്. ഒരുമാസമായിട്ടും പുതിയ മന്ത്രിസഭ രൂപവത്കരിക്കാത്തതിൽ എം.പിമാർ പ്രതിഷേധിച്ചിരുന്നു. പ്രധാന വകുപ്പുകളിൽ ആരൊക്കെയെന്ന് ഏകദേശം ധാരണയായിട്ടുണ്ട്. ശൈഖ് അബ്ദുല്ല അൽ നവാഫ് അസ്വബാഹ് പ്രതിരോധ മന്ത്രിയും ശൈഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അസ്വബാഹ് വിദേശകാര്യ മന്ത്രിയും ശൈഖ് താമിർ അലി അസ്വബാഹ് ആഭ്യന്തര മന്ത്രിയും ആകും. താരിഖ് അൽ മസ്റം വാർത്താവിനിമയ മന്ത്രിയായും പാർലമെൻറ് അംഗമായ റാകാൻ അൽ നിസ്ഫ് വാണിജ്യ മന്ത്രിയായും നിയമിക്കപ്പെടും. എം.പിമാരായ മുഹമ്മദ് അൽ ദലാൽ, റാകാൻ അൽ നിസ്ഫ്, മുഹമ്മദ് അൽ ജബ്രി എന്നിവർ മന്ത്രിസഭയിലുണ്ടാവുമെന്നാണ് റിപ്പോർട്ട്. നിലവിലെ മന്ത്രിമാരിൽ അനസ് അൽ സാലിഹ്, മർയം അഖീൽ, ഡോ. ഹാമിദ് അൽ ആസിമി, ഡോ. ബാസിൽ അസ്സബാഹ് തുടങ്ങിയവരെ നിലനിർത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.