വിദേശ വ്യാപാര നയ ഭേദഗതി പാർസൽ അയക്കലിന് ചെലവേറും
text_fieldsകുവൈത്ത് സിറ്റി: 5000 രൂപ വരെയുള്ള സാധനങ്ങൾ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാൻ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷൻ എടുത്തുകളഞ്ഞ് വിദേശവ്യാപാര നയം ഭേദഗതി ചെയ്തതോടെ ഗൾഫിൽനിന്ന് നാട്ടിലേക്ക് പാർസൽ അയക്കൽ ചെലവേറിയതാവും. ജി.എസ്.ടി അടക്കം 42 ശതമാനം നികുതി നൽകിയാണ് ഇനി സാധനങ്ങൾ അയക്കേണ്ടത്. ഇതുസംബന്ധിച്ച് വിദേശവ്യാപാര ഡയറക്ടർ ജനറൽ അമിത് യാദവ് കഴിഞ്ഞദിവസം ഉത്തരവ് ഇറക്കി. ജീവൻരക്ഷാ മരുന്നുകൾക്ക് മാത്രമാണ് ഇളവുള്ളത്.
ചില ഇ-കോമേഴ്സ് കമ്പനികൾ ചൈനീസ് സാധനങ്ങൾ നികുതിവെട്ടിച്ച് ഇറക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡ്യൂട്ടി ഫ്രീ നോട്ടിഫിക്കേഷൻ നിർത്തലാക്കിയത്. ബന്ധുക്കൾക്ക് സമ്മാനങ്ങളും അവശ്യവസ്തുക്കളും പാർസൽ കൊടുത്തയക്കുന്ന സാധാരണക്കാരായ പ്രവാസികൾക്കും ഉത്തരവ് തിരിച്ചടിയാണ്. വിമാനത്തിൽ യാത്രക്കാരന് സാധാരണ ഗതിയിൽ നിശ്ചിത ബാഗേജ് മാത്രമേ കൊണ്ടുപോകാനാകൂ എന്നതിനാൽ പ്രവാസികൾ വീട്ടിലേക്കുള്ള പലസാധനങ്ങളും കാർഗോ വഴിയാണ് അയച്ചിരുന്നത്. താഴ്ന്ന വരുമാനമുള്ളവർക്ക് ചെറിയ കാലയളവിൽ നാട്ടിലേക്ക് പോകാൻ കഴിയാത്തതിനാൽ ഇൗ സൗകര്യത്തെ വലിയ തോതിൽ ഉപയോഗപ്പെടുത്താറുണ്ട്.
പുതിയ ഉത്തരവ് ഗൾഫ് നാടുകളിലെ കാർഗോ വ്യാപാരമേഖല രൂക്ഷമായ പ്രതിസന്ധിയിലാക്കും. ഇന്ത്യയിലും വിദേശത്തുമായി രണ്ടു ലക്ഷത്തോളം പേർ കാർഗോ രംഗത്ത് ജോലിചെയ്യുന്നുണ്ട്. ഇവരിൽ ഏറിയ പങ്കും മലയാളികളാണ്. കാർഗോ മേഖലയിലെ പ്രതിസന്ധി സൂപ്പർമാർക്കറ്റുകളിലുള്ള വ്യാപാരത്തെയും ചെറുതായി ബാധിക്കും. 1993ലാണ് 5,000 രൂപയുടെ സമ്മാനങ്ങൾ പ്രവാസികൾക്ക് നികുതിയില്ലാതെ നാട്ടിലേക്കയക്കാൻ ആദ്യം അനുമതി ലഭിച്ചത്. 1998ൽ ഇൗ പരിധി 10,000 രൂപയായും 2016ൽ 20,000 രൂപയായും ഉയർത്തിയിരുന്നു. കഴിഞ്ഞ ബജറ്റിൽ ഇത് വീണ്ടും 5000 രൂപ വരെയാക്കി കുറച്ചു. ഇത് പൂർണമായി ഇല്ലാതാക്കിയാണ് പുതിയ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.