25 രാജ്യങ്ങൾക്ക് കുവൈത്തിൽ റിക്രൂട്ട്മെൻറ് വിലക്ക്
text_fieldsകുവൈത്ത് സിറ്റി: 25 രാജ്യങ്ങളില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് വിലക്കുള്ളതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം അറിയിച്ചു. ബുർകിനഫാസോ, ജിബൂതി, ഗിനി, ഗിനിബിസോ, െഎവറികോസ്റ്റ്, കെനിയ, മഡഗാസ്കർ, നൈജീരിയ, ടോഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്. നേരത്തേ ബുറുണ്ടി, കാമറൂണ്‍, ഛാഡ്, കോംഗോ, ഗാംബിയ, ഘാന, മലാവി, നൈജര്‍, സെനഗല്‍, സൈറോ ലിയോണി, ടാന്‍സാനിയ, സിംബാബ്വേ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള റിക്രൂട്ട്മെൻറ് വിലക്കുണ്ട്. ഇന്തോനേഷ്യ, ഭൂട്ടാൻ എന്നീ ഏഷ്യൻ രാജ്യങ്ങൾക്കും വിലക്കേർപ്പെടുത്തി.
അതേസമയം, എറിത്രിയ, ലൈബീരിയ എന്നിവയെ വിലക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. തൊഴിലാളികൾ കുറ്റവാസന പ്രകടിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിവിധ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് തടഞ്ഞ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. അതേസമയം, ഫിലിപ്പീന്‍സില്‍നിന്നുള്ള തൊഴിലാളി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായി ഫിലിപ്പീന്‍സ് അംബാസഡറുമായും തൊഴില്‍ വകുപ്പുമായും കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയെന്ന് കുവൈത്ത് ഗാര്‍ഹിക തൊഴിലാളി യൂനിയന്‍ പ്രസിഡൻറ് ഖാലിദ് അല്‍ ദക്‌നാന്‍ വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിന് അനുകൂലമായ നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ജനുവരിയില്‍ കരാറുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി ഫിലിപ്പീൻസ് പ്രതിനിധി സംഘം കുവൈത്ത് സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.