തീരീല്ലേ ഈ ‘നാറ്റ’ക്കേസ്
text_fieldsകുവൈത്ത് സിറ്റി: അബ്ബാസിയയിൽ ജനം തിങ്ങിപ്പാർക്കുന്ന പ്രധാന ഭാഗത്തെ കാനകൾ നിറഞ്ഞ് മാൻഹോളിലൂടെ മലിനജലം റോഡിൽ പരന്നൊഴുകുന്നു. ഒരാഴ്ചയായി കാൽനടയാത്രികരും വാഹനയാത്രികരും പ്രയാസത്തിലാണ്. മലിനജലം നിറഞ്ഞൊഴുകി ദുർഗന്ധം വമിച്ചതിനാൽ കാൽനടയാത്രികർക്ക് മൂക്കുപൊത്താതെ സഞ്ചരിക്കാൻ സാധിക്കുന്നില്ല. ബസ് പോകുന്ന വഴിയിലും കാനനിറഞ്ഞൊഴുകുന്നതിനാൽ യാത്രക്കാർക്ക് ബസിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മലിനജലത്തിൽ ചവിട്ടിയിട്ടുവേണം ബസിൽ കയറാനും ഇറങ്ങാനും. അബ്ബാസിയയിലും ഹസ്സാവിയിലും റോഡിൽ മലിനജലമൊഴുകുന്നത് പുതുമയുള്ള വാർത്തയല്ല. എന്നാൽ, നിലവിൽ സ്ഥിതി ഗുരുതരമാണ്. അബ്ബാസിയയുടെയും ഹസാവിയുടെയുമെല്ലാം ഉൾഭാഗം വാസയോഗ്യമല്ലാത്തവിധം ദുർഗന്ധപൂരിതവും വൃത്തിഹീനവുമാണ്. ഒാട മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ചിട്ടുണ്ട്.
കൂടാതെ ഫർണിച്ചർ, പ്ലാസ്റ്റിക് അവശിഷ്ടം കൂടിയെത്തുന്നതോടെ റോഡിലൂടെ നടക്കാൻപോലും പറ്റാത്ത അവസ്ഥയാണ് മിക്കയിടത്തും. റോഡുകളിലൂടെ നിറഞ്ഞൊഴുകുന്ന അഴുക്കുവെള്ളവും പാതയോരങ്ങളിൽ കുമിഞ്ഞുകൂടിയ മാലിന്യവും ജലീബ് മേഖലയിൽ രോഗഭീഷണി ഉയർത്തുന്നതായി പാർലമെൻറ് സമിതി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിത്താമസിക്കുന്ന മേഖലയാണ് അബ്ബാസിയ, ഹസാവി പ്രദേശങ്ങൾ ഉൾപ്പെടുന്ന ജലീബ് അൽ ഷുയൂഖ്. ഏഷ്യക്കാരും ഇന്ത്യക്കാരും ഏറെയുള്ള ഇവിടങ്ങളിൽ നല്ലൊരു ശതമാനം മലയാളികളാണ്. മുനിസിപ്പാലിറ്റി പുതിയ ശുചീകരണ കമ്പനിയുമായി കരാറിലേർപ്പെട്ടതിനുശേഷം മാലിന്യ ശേഖരണം സജീവമായിട്ടില്ല. പലയിടത്തും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. മാലിന്യ ശേഖരണ കണ്ടെയ്നറുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ഏതാനും ദിവസങ്ങൾക്കകം പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.