പണമയക്കലിന് നികുതി: ഭരണഘടനക്ക് എതിരല്ലെന്ന് പാർലമെൻറ് സമിതി
text_fieldsകുവൈത്ത് സിറ്റി: വിദേശികൾ നാട്ടിലയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് ഭരണഘടനക്ക് എതിരല്ലെന്ന് പാർലമെൻറിെൻറ സാമ്പത്തികകാര്യ സമിതി വ്യക്തമാക്കി. സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ നികുതി വിഷയത്തിൽ തുല്യനീതി പാലിക്കണമെന്ന് ഭരണഘടന പറയുന്നില്ല. വിദേശികൾ നാട്ടിലയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് നീതിക്കും സമത്വത്തിനും എതിരല്ലെന്നും ഭരണഘടനയുടെ ആർട്ടിക്ൾ 48 ചൂണ്ടിക്കാട്ടി സാമ്പത്തികകാര്യ സമിതി വ്യക്തമാക്കി.
സഫ അൽ ഹാഷിം എം.പി സമർപ്പിച്ച നികുതി നിർദേശം കഴിഞ്ഞ ജനുവരിയിൽ പാർലമെൻറിെൻറ നിയമകാര്യ സമിതി ഭരണഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനം മുതൽ അഞ്ചു ശതമാനം വരെ നികുതി ഏർപ്പെടുത്തണമെന്ന നിർദേശത്തിന്മേൽ പാർലമെൻറ് തന്നെ പല തട്ടിലാണ്. വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പരമാവധി ഒരു ശതമാനം മുതൽ അഞ്ചു ശതമാനം വരെ നികുതി ഏർപ്പെടുത്തണമെന്നാണ് ധനകാര്യ സമിതി നിർദേശം മുന്നോട്ടുവെച്ചത്. വിദേശികൾക്ക് മാത്രം നികുതി ഏർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധവും സ്വദേശി വിദേശി വിവേചനം ഉണ്ടാക്കുന്നതും ആണെന്നാണ് നിയമകാര്യ സമിതിയുടെ വാദം.
റെമിറ്റൻസ് ടാക്സ് നടപ്പാക്കിയാൽ സമ്പദ്ഘടനയിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തി നേരത്തേ കുവൈത്ത് മന്ത്രിസഭ നിർദേശം നിരാകരിച്ചിരുന്നു. നികുതി ഏർപ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികൾ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നും മന്ത്രിസഭ വിലയിരുത്തുന്നു. കള്ളപ്പണം ഒഴുകുമെന്നും സാമ്പത്തിക വ്യവസ്ഥക്ക് മേൽ പിടി നഷ്ടമാവുമെന്നും ചൂണ്ടിക്കാട്ടി സെൻട്രൽ ബാങ്കും റെമിറ്റൻസ് ടാക്സിന് എതിരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
