വേദന കടിച്ചമർത്തി സജ്ന നാടണഞ്ഞു; സ്വപ്നങ്ങൾ ബാക്കി
text_fieldsകുവൈത്ത് സിറ്റി: ഒന്നരമാസം മുമ്പാണ് നിലമ്പൂർ പോത്തുകല്ല് ഉപ്പട സ്വദേശി സജ്ന വീ ട്ടുജോലിക്കായി കുവൈത്തിലെത്തിയത്. അണ്ഡാശയത്തിലെ മുഴയും സ്വപ്നങ്ങളുടെ ഭാരവുംപേ റി അവർ വിമാനംകയറിയത് പറക്കമുറ്റാത്ത രണ്ട് പെൺമക്കളെ ഒാർത്താണ്. ഭർത്താവ് ഉപേ ക്ഷിച്ചുപോയിട്ട് മൂന്നു വർഷമായി. സ്വന്തമായി ഒരു വീട് പോലുമില്ല. വന്നുപെട്ടത് നല്ലൊരു അറബി വീട്ടിൽ തന്നെയാണ്. 26,000 രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. രണ്ട് കുഞ്ഞുങ്ങളെ നോക്കലായിരുന്നു പ്രധാന ജോലി. മാനസിക പീഡനമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല.
ഇടക്കിടക്ക് ഉള്ളിൽനിന്ന് കത്തിയാളുന്ന വേദനയെ കടിച്ചമർത്തി കഴിയുന്നതിനിടെ കാലാവസ്ഥയും കുഞ്ഞുങ്ങളെ എടുത്തുള്ള കോണി കയറ്റവുമെല്ലാം കാരണമാവാം പത്തുദിവസം കഴിഞ്ഞപ്പോൾ വേദന സഹിക്കാൻ കഴിയാത്തവിധം കൂടി. അപ്പോൾ വീട്ടുകാർ ഇങ്ങനെ നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ഗാർഹികത്തൊഴിലാളി ഒാഫിസുകാർ മറ്റൊരു വീട്ടിലേക്ക് മാറ്റിക്കൊടുത്തു. അവിടെയും വീട്ടുകാരുടെ ഭാഗത്തുനിന്ന് പ്രയാസങ്ങളൊന്നും ഇല്ലായിരുന്നു. അസഹനീയമായ വേദനകൊണ്ട് കരഞ്ഞുതളർന്നപ്പോൾ ആശുപത്രിയിൽ കാണിച്ചു. എമർജൻസി സ്കാനിങ് നടത്തിയപ്പോൾ ഉടൻ നാട്ടിലേക്ക് തിരിച്ചുപോയി ശസ്ത്രക്രിയ നടത്താനായിരുന്നു നിർദേശം. വേദന സഹിക്കാൻകഴിയാതാവുേമ്പാൾ എല്ലാം മറന്ന് എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് പറഞ്ഞ് കരയുകയായിരുന്നു.
തിരിച്ചയക്കാനുള്ള സൗകര്യങ്ങൾ ഏജൻസി ചെയ്തുകൊടുത്തു. അവർക്ക് ചെലവായതിൽ കുറച്ചുപൈസ നാട്ടിലെത്തിയാൽ തിരിച്ചുകൊടുക്കേണ്ടി വരുമെന്നുമാത്രം. സാമൂഹിക പ്രവർത്തകനായ സലീം കൊമ്മേരി മറ്റു സഹായങ്ങളെല്ലാം ചെയ്തുകൊടുത്ത് വ്യാഴാഴ്ച ഉച്ചക്ക് വിമാനത്താവളത്തിൽ കൊണ്ടുവിട്ടു. പെൺമക്കളെ സുരക്ഷിതമായി പാർപ്പിക്കാനൊരു കൊച്ചുവീടും ജോലി ചെയ്ത് ജീവിക്കാൻ ആരോഗ്യവും മാത്രമാണ് ഇവർക്കു വേണ്ടത്. മരുന്നുകെട്ടും മടക്കിവെച്ച സ്വപ്നങ്ങളുടെ ഭാണ്ഡവും കഥയൊന്നുമറിയാത്ത പിഞ്ചുകുട്ടികൾക്ക് ചെറിയ മിഠായിപ്പൊതിയുമായി സജ്ന തിരികെ വിമാനം കയറി, ഒന്നും നേടാതെ. വിലാസം: എ. സജ്ന, ആലക്കൽ ഹൗസ്, ഉപ്പട (പി.ഒ), 679334 (പിൻ), നിലമ്പൂർ, മലപ്പുറം. കൂടുതൽ വിവരങ്ങൾക്ക് 9072410481, 9645889707, 965- 97403136 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.