ഖത്തർ ലോകകപ്പ്: മത്സരങ്ങൾ ലഭിച്ചാൽ സ്വാഗതം ചെയ്യുമെന്ന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: 2022 ഖത്തർ ലോകകപ്പിലെ ഏതാനും മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അവ സരംലഭിച്ചാൽ സ്വാഗതം ചെയ്യുമെന്ന് കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ. അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനോ ഖത്തർ ഫുട്ബാൾ അസോസിയേഷനോ ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അനുകൂലമായി പ്രതികരിക്കുമെന്നും കെ.എഫ്.എ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. 2022ലെ ഖത്തർ ലോകകപ്പിലെ ഏതാനും മത്സരങ്ങൾക്ക് മറ്റു ജി.സി.സി രാജ്യങ്ങൾ വേദിയാക്കാമെന്നത് നിലവിൽ ഫിഫയുടെ മുന്നിലുള്ള ഒരു ആലോചന മാത്രമാണെന്നും ഔദ്യോഗികമായി ഇത്തരമൊരു ആവശ്യം ഉയർന്നുവന്നിട്ടില്ലെന്നും കെ.എഫ്.എ ഡെപ്യൂട്ടി ചെയർമാൻ അഹമ്മദ് അൽ ഇനീസി പറഞ്ഞു. ഖത്തർ ലോകകപ്പിൽ ടീമുകളുടെ എണ്ണം 32ൽനിന്ന് 48 ആയി വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇന്ഫാൻറിനോ അടുത്തിടെ പ്രസ്താവിച്ചിരുന്നു.
ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ കുവൈത്ത് ഉൾപ്പെടെയുള്ള അയൽ ജി.സി.സി രാജ്യങ്ങൾകൂടി ലോകകപ്പ് വേദിയാക്കാനുള്ള സാധ്യത കൂടുതലാണ്. ഈ മാസം അഞ്ചിന് ഏഷ്യാകപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് ദുൈബയിൽ കെ.എഫ്.എ ചെയർമാൻ ശൈഖ് അഹമ്മദ് യൂസഫ് അസ്സബാഹ് ഫിഫ പ്രസിഡൻറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അഹമ്മദ് അൽ ഇനീസി പറഞ്ഞു. ആതിഥേയ രാജ്യമെന്ന നിലയിൽ ലോകകപ്പ് വിജയിപ്പിക്കാനുള്ള ഖത്തറിെൻറ എല്ലാ പരിശ്രമങ്ങൾക്കും പൂർണപിന്തുണ ഉറപ്പുനൽകുന്നതായും കെ.എഫ്.എ ഡെപ്യൂട്ടി ചെയർമാൻ കൂട്ടിച്ചേർത്തു. ഖത്തർ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ കുവൈത്തിന് ലഭിച്ചേക്കുമെന്ന റിപ്പോർട്ട് ഒരുവർഷം മുമ്പുതന്നെ പുറത്തുവന്നിരുന്നു. ഗൾഫ് കപ്പിനോടനുബന്ധിച്ച് കഴിഞ്ഞവർഷം ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ ജാബിർ സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ജാബിർ സ്റ്റേഡിയത്തിന് പുറമെ പുതിയ അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കാനും കുവൈത്തിന് പദ്ധതിയുണ്ട്. ഇതിനായി തുർക്കി സർക്കാറുമായി കരാറിലെത്തിക്കഴിഞ്ഞു. 30,000 പേർക്ക് കളികാണാൻ കഴിയുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കാനാണ് ആലോചന. 20 ദശലക്ഷം ദീനാർ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.