കുഴിബോംബിൽ പൊറുതിമുട്ടി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: അധിനിവേശ കാലത്ത് ഇറാഖ്സൈന്യം പാകിയ കുഴിബോംബുകൾ മൂലമുള്ള തലവേദന കുവൈത്തിന് ഒഴിയുന്നില്ല. സബാഹ് അൽ അഹ്മദ് നാച്ചുറൽ റിസർവിലും കുഴിബോംബിെൻറ സാന്നിധ്യമുണ്ടെന്ന് വ്യക്തമായതാണ് പുതിയ സംഭവവികാസം. ഇതിെൻറ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ വിദഗ്ധർ കഴിഞ്ഞ ദിവസം നാച്ചുറൽ റിസർവിൽ വ്യാപക പരിശോധന നടത്തി. ബോംബ് നിർവീര്യമാക്കൽ യജ്ഞം ആരംഭിച്ച 1996 മാർച്ച് മുതൽ 30,000 ബോംബുകളാണ് കണ്ടെത്തി നിർവീര്യമാക്കിയത്. കുഴിബോംബുകൾ ഉണ്ടെന്ന് സംശയിക്കുന്ന 4000 കിലോ മീറ്റർ ചുറ്റളവ് ഭൂപ്രദേശമാണ് ഇതിനകം ശുദ്ധീകരിച്ചത്. കുഴിബോംബ് പൊട്ടി മരുപ്രദേശങ്ങളിൽ ആട്ടിടന്മാർ കൊല്ലപ്പെടുന്ന സംഭവങ്ങളും പലപ്പോഴായി രാജ്യത്ത് ഉണ്ടായിട്ടുണ്ട്.
ഇനിയും പൊട്ടാതെകിടക്കുന്ന കുഴിബോംബുകളുടെ സാന്നിധ്യം രാജ്യത്തിെൻറ തെക്ക്-വടക്കൻ മരുപ്രദേശങ്ങളിൽ ഉണ്ടെന്നും പ്രതിരോധ മന്ത്രാലയത്തിെൻറ സഹകരണത്തോടെ അവ നിർവീര്യമാക്കുന്നത് തുടരുകയാണെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം കനത്തമഴയിൽ വെള്ളം കുത്തിയൊലിച്ചപ്പോൾ നിരവധി കുഴിബോംബുകൾ പൊന്തിവന്നു. ഒരു വാഹനത്തിന് കഴിഞ്ഞ ദിവസം സ്ഫോടനത്തിൽ തീപിടിക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിനുശേഷം ജഹ്റ ഗവർണറേറ്റിൽ മൂന്നുദിവസത്തിനിടെ 48 കുഴിബോംബുകളാണ് അധികൃതർ നിർവീര്യമാക്കിയത്. സംശയസാഹചര്യത്തിലുള്ള അപരിചിത വസ്തുക്കൾ തൊടരുതെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്തെങ്കിലും സംശയിക്കത്തക്ക സാധനങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്വയം കൈകാര്യംചെയ്യാതെ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ അറിയിക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
