ഹുർമുസിൽ ടാങ്കറിനുനേരെ ആക്രമണം; ഇറാൻ അംബാസഡറെ പ്രതിഷേധം അറിയിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കുവൈത്ത് ടാങ്കറായ 'കൈഫാന്’ നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ശക്തമായി പ്രതികരിച്ചു കുവൈത്ത്. സംഭവത്തിന് പിറകെ കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് ടോട്ടോഞ്ചിക്ക് കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് അൽ മഷാൻ പ്രതിഷേധ കത്ത് കൈമാറി.
ഫെബ്രുവരി 28 മുതൽ കുവൈത്തിനെതിരെ ഇറാൻ തുടരുന്ന ആക്രമണോത്സുക നടപടികൾക്കിടയിലാണ് പുതിയ സംഭവമെന്ന് അൽ മഷാൻ ചൂണ്ടികാട്ടി. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരവും വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രസ്താവനകളും സൂചിപ്പിച്ചു.
ആക്രമണം കുവൈത്തിന്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, ദേശീയ താൽപ്പര്യങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനവും, അന്താരാഷ്ട്ര നാവിഗേഷന്റെ സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയുമാണ്. അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ, യു.എൻ രക്ഷാസമിതി പ്രമേയം എന്നിവ ഇവലംഘിക്കുന്നു. ഇറാൻ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന കുവൈറ്റിന്റെ ആവശ്യം അൽ മഷാൻ ആവർത്തിച്ചു. ഈ ആക്രമണത്തിനും കുവൈത്തിനെതിരായി തുടരുന്ന അതിക്രമങ്ങൾക്കും ഇറാൻ പൂർണ്ണ ഉത്തരവാദിയാണെന്നും വ്യക്തമാക്കി.
തിങ്കളാഴ്ച വൈകുന്നേരമാണ് ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കുവൈത്ത് ടാങ്കറായ 'കൈഫാന്’ നേരെ ഇറാൻ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിരവധി ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

