ചരിത്ര സമാഗമത്തിന് കുവൈത്ത് ഒരുങ്ങി
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സുപ്രീം കൗൺസിലിെൻറ 38ാമത് ഉച്ചകോടിക്ക് ചൊവ്വാഴ്ച കുവൈത്തിൽ തുടക്കമാവും. ബയാൻ പാലസിൽ നടക്കുന്ന ചടങ്ങിൽ കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്യും. ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിൽ പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ഉച്ചകോടിക്ക് പതിവിലേറെ പ്രാധാന്യമുണ്ട്. ജി.സി.സി അംഗരാജ്യങ്ങളായ കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ സംബന്ധിക്കുന്ന ഉച്ചകോടിയിൽ ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പെടെ ചർച്ചയാവുമെന്നാണ് കരുതുന്നത്. മൂന്ന് വർഷത്തെ ഇടവേളക്കുശേഷമാണ് ജി.സി.സി ഉച്ചകോടിക്ക് കുവൈത്ത് വീണ്ടും അരങ്ങൊരുക്കുന്നത്. 2013ലാണ് കുവൈത്ത് അവസാനമായി ആതിഥ്യംവഹിച്ചത്.
കഴിഞ്ഞവർഷം ബഹ്റൈൻ ആയിരുന്നു ആതിഥേയർ. ഉച്ചകോടിക്ക് മുന്നോടിയായുള്ള ജി.സി.സി വിദേശമന്ത്രിമാരുടെ യോഗം തിങ്കളാഴ്ച നടന്നു. കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് സ്വബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഉച്ചകോടിയുടെ അജണ്ടക്കും അവതരിപ്പിക്കുന്ന പ്രമേയങ്ങൾക്കും അന്തിമരൂപം നൽകി. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഉച്ചകോടിക്കായി മികച്ച ഒരുക്കമാണ് കുവൈത്ത് നടത്തിയിരിക്കുന്നത്. സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തുന്ന തദ്ദേശീയ, വിദേശ മാധ്യമപ്രവർത്തകർക്കായി മികച്ച സന്നാഹങ്ങളൊരുക്കിയിട്ടുണ്ട്. വിദേശത്തുനിന്നുള്ളവർ ഉൾപ്പെടെ 200ഒാളം മാധ്യമപ്രവർത്തകരാണ് ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജിസിസി സമ്മിറ്റ് നാടകകുന്ന ബയാൻ പാലസിലേക്കുള്ള വഴിയിൽ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടിനും രണ്ടിനും ഇടയിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട് . കിംഗ് ഫൈസൽ ഹൈവേ , ഫഹാഹീൽ എക്സ്പ്രസ്സ് ഹൈവേ ഫിഫ്ത് റിങ് റോഡ് എന്നിവയിലാണ് ഗതാഗതം വിലക്കിയത്. ഉച്ചകോടി നടക്കുന്ന ബയാൻ പാലസിൽ മറ്റൊരു മീഡിയ സെൻററും ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശ മാധ്യമപ്രവർത്തകർക്ക് കുവൈത്തിെൻറ സാംസ്കാരിക, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ വാർത്താവിനിമയ മന്ത്രാലയം സൗകര്യമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
