ഉച്ചജോലി വിലക്ക്: ഇൗ വർഷം ഇതുവരെ 293 പരാതികൾ
text_fieldsകുവൈത്ത് സിറ്റി: ഉച്ചസമയത്തെ പുറംജോലി വിലക്ക് ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചതു സംബന്ധിച്ച് ഇൗ വർഷം ഇതുവരെ 293 പരാതികൾ ലഭിച്ചു. പരിശോധന സംഘത്തലവൻ മിശാരി സനദ് അറിയിച്ചതാണിത്. ഹോട്ട്ലൈന്‍ നമ്പര്‍ വഴിയും വിഡിയോ റിപ്പോര്‍ട്ടുകളായും ലഭിച്ച പരാതികളുടെ എണ്ണമാണിത്. ഉച്ചസമയത്ത് ആളുകളെക്കൊണ്ട് തുറന്ന സ്ഥലത്ത് ജോലിയെടുപ്പിക്കുന്നവര്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ മുഴുവന്‍ ഭാഗങ്ങളിലും ഈസമയങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേകസംഘത്തെ മാന്‍പവര്‍ അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെയുള്ള പരിശോധനയിൽ പിടിക്കപ്പെട്ടാൽ തൊഴിലുടമക്കെന്നപോലെ തൊഴിലാളികൾക്കെതിരെയും നിയമനടപടിയുണ്ടാകും.
നിയമലംഘനം കണ്ടെത്താൻ നിരീക്ഷകർക്ക് സ്മാർട്ട് മെഷീൻ ലഭ്യമാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളോടനുബന്ധിച്ചും കെട്ടിടനിർമാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതുമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട മിക്ക നിയമലംഘനങ്ങളും.
ആഗസ്റ്റ് 31വരെ ഉച്ചസമയത്ത് തുറന്ന സ്ഥലങ്ങളിൽ പുറംജോലികളില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ചുള്ള വിവരം ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും മിശാരി സനദ് പറഞ്ഞു. തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
