അപകടമേറുന്നു; നോമ്പുതുറ സമയത്ത് ഡെലിവറി ബോയ്സിൻെറ മരണപ്പാച്ചിൽ
text_fieldsകുവൈത്ത് സിറ്റി: നോമ്പുതുറക്ക് അൽപം മുമ്പുള്ള സമയങ്ങളിൽ ബൈക്കുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവറി ബോയ്സിെൻറ മരണപ്പാച്ചിൽ. പൊതുവേ ഇൗ സമയത്ത് റോഡിൽ തിരക്ക് ഉണ്ടാവാറില്ലെങ്കിലും നോമ്പുതുറക്കാൻ അമിത വേഗത്തിൽ പോവുന്ന ഒറ്റപ്പെട്ട വലിയ വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടത്തിന് സാധ്യത ഏറെയാണ്.
അത്തരം ചില അപകടങ്ങൾ ഇൗ റമദാനിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. മുൻകാലങ്ങളെ അപേക്ഷിച്ച് ബൈക്കുകളിൽ ഇത്തരം ജോലിക്കാരുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്.
ഒരേസമയത്ത് കൂടുതൽ ആളുകൾക്ക് ഭക്ഷണം എത്തിച്ചുനൽകേണ്ടതുള്ളത് കൊണ്ടാണ് ഇവർ അമിത വേഗത്തിൽ വാഹനമോടിക്കുന്നത്. നോമ്പുതുറ സമയം അല്ലാത്തപ്പോഴും തിരക്കുള്ള റോഡുകളിലും ചിലർ അമിത വേഗത്തിൽ വാഹനങ്ങൾക്കിടയിലൂടെ ചീറിപ്പായുന്നത് കാണാം.
ഡെലിവറി ബോയ്സ് അപകടത്തിൽപെട്ടത് സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല. അതേസമയം, ബൈക്ക് അപകടങ്ങൾ പത്തുവർഷത്തിനിടെ കുത്തനെ ഉയർന്നിട്ടുണ്ട്. ഗതാഗത വകുപ്പിെൻറ കണക്കനുസരിച്ച് 2008ൽ 6373 ബൈക്കപകടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ 2017ൽ 20,489 അപകടമുണ്ടായി. ബൈക്കപകടം മുൻകാലത്തെ അപേക്ഷിച്ച് കൂടുതൽതന്നെയെന്ന് ആശുപത്രി അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. ചൂടോടെ ഭക്ഷണം വീട്ടിലും ഒാഫിസിലും എത്തിച്ചുനൽകുന്ന റസ്റ്റാറൻറുകളുടെ ശൃംഖല അടുത്തിടെ ഉണ്ടായിട്ടുണ്ട്. വെബ്സൈറ്റ് വഴിയും മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴിയും ഒാർഡർ ചെയ്യാം. തലബാത്തിൽ മാത്രം 2200ലേറെ റസ്റ്റാറൻറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡെലിവറി സ്റ്റാഫിന് കാറുകൾ നൽകുന്ന വൻകിട റസ്റ്റാറൻറുകളും ഉണ്ട്. പൊതുവേ ഡെലിവറി ജീവനക്കാരുടെ ശമ്പളം ആകർഷകമല്ല.
നല്ല സർവിസിന് ഉപഭോക്താക്കൾ നൽകുന്ന കമീഷനാണ് ആശ്വാസം. ഭക്ഷണം ചൂടോടെ ഏറ്റവും വേഗത്തിൽ എത്തിക്കുന്നത് ഉപഭോക്താക്കളുടെ തൃപ്തി വർധിപ്പിക്കും. തൃപ്തരല്ലാത്ത ഉപഭോക്താക്കൾ ആപ്ലിക്കേഷനിൽ റേറ്റിങ് താഴ്ത്തും. മുഴുവൻ സമയ ഡെലിവറി ജീവനക്കാർക്ക് സ്ഥാപനങ്ങൾ ഇൻഷുറൻസ് ഉറപ്പുവരുത്താറുണ്ട്. പാർട്ട്ടൈം ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയുമില്ല. ഏറ്റവും സമയബന്ധിതമാണ് തങ്ങളുടെ ജോലിയെന്നും സാധനം എത്തിക്കുന്നതിൽ ഒരൽപം വൈകിയാൽ ജോലിതന്നെ നഷ്ടപ്പെടുമെന്നുമാണ് ഡെലിവറി ജീവനക്കാർ പറയുന്നത്. ഉപഭോക്താക്കൾ ബ്ലോക്ക് നമ്പറും സ്ട്രീറ്റ് നമ്പറും തെറ്റിച്ച് പറഞ്ഞ് പലപ്പോഴും സമയം പാഴാവാറുണ്ട്. ഇതും ഒാട്ടപ്പാച്ചിലിന് വേഗതയേറ്റുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
