കൂവൈത്തിൽ പന്തിലലിഞ്ഞ് ചെറിയ പെരുന്നാൾ ആഘോഷം
text_fieldsകുവൈത്ത് സിറ്റി: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനം സമ്മാനിച്ച വിശുദ്ധിയുടെ നിറവിൽ രാജ്യത്തെ മുസ്ലിംകൾ ഈദുൽ ഫിത്ർ ആഘോഷിച്ചു. ആത്മസമർപ്പണത്തിെൻറ ചൈതന്യം നിറഞ്ഞ 29 രാപ്പകലുകൾക്കുശേഷം വെള്ളിയാഴ്ച പുലർന്നതുതന്നെ തക്ബീർ ധ്വനികളുടെ മുഴക്കത്തിലേക്കായിരുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ പള്ളികളിൽ പെരുന്നാൾ നമസ്കാരങ്ങൾ അരങ്ങേറി. പ്രത്യേക സുരക്ഷാ സാഹചര്യം മുൻനിർത്തി ഈദ്ഗാഹുകൾക്ക് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതിനാൽ ഇത്തവണയും പള്ളികളിൽ മാത്രമായിരുന്നു പെരുന്നാൾ നമസ്കാരം.
വിവിധ പള്ളികളിൽ മലയാളി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലും പെരുന്നാൾ നമസ്കാരങ്ങൾ അരങ്ങേറി. റമദാനിലെ ത്യാഗനിർഭരമായ ജീവിതത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി തുടർജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കാൻ ഖതീബുമാർ വിശ്വാസികളെ ഉണർത്തി. സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും കാരുണ്യത്തിെൻറയും സന്ദേശമാണ് പെരുന്നാൾ മുന്നോട്ടുവെക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പെരുന്നാൾ ദിനത്തിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടപ്പിക്കാനും ഖതീബുമാർ മറന്നില്ല.
കേരള ഇസ്ലാമിക് ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിൽ വിവിധ പള്ളികളിൽ മലയാളം ഖുതുബയോടെ പെരുന്നാൾ നമസ്കാരം നടന്നു. അബ്ബാസിയ മസ്ജിദ് ഉവൈദ് അൽ മുതൈരി (അനീസ് ഫാറൂഖി), സാല്‍മിയ മസ്ജിദ് ആയിശ (ഫൈസൽ മഞ്ചേരി), ഫഹാഹീല്‍ ബലദിയ മസ്ജിദ് (എസ്. എം.ബഷീർ), ഫര്‍വ്വാനിയ മസ്ജിദ് നിസാൽ (സക്കീർ ഹുസൈൻ തുവ്വൂർ), കുവൈത്ത് സിറ്റി മസ്ജിദ് ഗർബലി (നിയാസ് ഇസ്ലാഹി), മഹ്ബൂല മസ്ജിദ് റഹ്മാൻ (ഇ.എം. സിദ്ദീഖ് ഹസൻ), റിഗ്ഗഇ മസ്ജിദ് സഹവ് അൽ മുതൈരി (മുഹമ്മദ് ഹാറൂൺ) എന്നിവർ നേതൃത്വം നൽകി.
കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ 11 പള്ളികളിലായി കുവൈത്ത് കേരള ഇസ്ലാഹി സെൻററിെൻറ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം നടന്നു. ഫർവാനിയ സ്റ്റേഡിയം പള്ളി (നിസാർ സ്വലാഹി) സാൽമിയ മസ്ജിദ് നിംഷ് (പി.എൻ. അബ്ദുറഹ്മാൻ), അബ്ബാസിയ മസ്ജിദ് റാഷിദ് അൽ ഉദ്വാനി (ത്വൽഹത് സ്വലാഹി), ഖൈത്താൻ (സമീർ അലി ഏകരൂൽ), ഹവല്ലി (അഷ്റഫ് ഏകരൂൽ), ഷർഖ് (മുസ്തഫ സഖാഫി അൽ കാമിലി), മെഹ്ബൂല മസ്ജിദ് നാഫിഹ് (മുജീബ് മദനി ഓട്ടുമ്മൽ), അബൂഹലീഫ മസ്ജിദ് ആയിഷ (ഷബീർ സലഫി), മംഗഫ് (അബ്ദുസ്സലാം സ്വലാഹി മഞ്ചേരി), അഹ്മദി മസ്ജിദ് ഉമർബിൻ ഖത്താബ് (സിദ്ദീഖ് ഫാറൂഖി), ജഹ്റ (അബ്ദുസ്സലാം സ്വലാഹി ഈരാറ്റുപേട്ട) എന്നിവർ ഖുത്ബ നിർവഹിച്ചു.
ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ ആഭിമുഖ്യത്തിൽ സബാഹിയ്യ ത്വിഫ്ല അസ്സഹബി പള്ളിയില്‍ അബ്ദുറഹ്മാൻ തങ്ങൾ, ജഹ്റ അല്‍ മുഅ്തസിം പള്ളിയില്‍ സിദ്ദീഖ് മദനി, മംഗഫിലെ ഫാത്വിമ അൽ അജ്മി പള്ളിയില്‍ അബ്ദുന്നാസർ മുട്ടിൽ, മെഹ്ബൂലയിലെ നാസർ സ്പോർട്സ് ക്യാമ്പ് പള്ളിയിൽ ഷാനിബ് വടകര എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. രാവിലെ 5.04ന് നടന്ന നമസ്കാരത്തിനുശേഷം വിശ്വാസികൾ ഈദ് ആശംസകൾ കൈമാറുന്ന കാഴ്ചയായിരുന്നു എങ്ങും.
ലോകകപ്പ് ഫുട്ബാൾ മത്സരം കൂട്ടമായി കണ്ട് ആസ്വദിക്കുന്നതായിരുന്നു ഇത്തവണത്തെ പ്രധാന വിനോദം. വലിയ സ്ക്രീനിൽ കളി കാണാൻ പലയിടത്തും സൗകര്യം ഒരുക്കിയിരുന്നു. ഇതിനിടയിലും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് ആശംസ കൈമാറാനും എല്ലാവരും സമയം കണ്ടെത്തി. നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പെരുന്നാൾ ആശംസകൾ കൈമാറാനും മറന്നില്ല. നാടാകെ ഫുട്ബാൾ ലഹരിയിലായതിനാൽ ഇൗദ് സംഗമങ്ങൾ ഇത്തവണ കാര്യമായി നടന്നില്ല. അടുപ്പിച്ച് കിട്ടിയ അവധി മുതലാക്കി നാട്ടിലേക്ക് പറന്നവരും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.