ആറു പതിറ്റാണ്ടിന്റെ ശോഭയുമായി കുവൈത്ത് സഹകരണ പ്രസ്ഥാനം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സഹകരണപ്രസ്ഥാനം പ്രവർത്തന രംഗത്ത് 60 വർഷം പൂർത്തിയാക്കുന്നു. 1962 ആഗസ്റ്റ് ആറിന് അന്തരിച്ച മുൻ അമീർ ശൈഖ് അബ്ദുല്ല അൽ സാലിം അസ്സബാഹ് ഉപഭോക്തൃ സഹകരണ സംഘങ്ങളെക്കുറിച്ചുള്ള നിയമം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാജ്യത്തെ സഹകരണ സംഘങ്ങൾ ഉദയം ചെയ്തത്. ദീർഘകാലമായി കുവൈത്ത് സഹകരണ സംഘങ്ങൾ രാജ്യവ്യാപകമായി അടിസ്ഥാന ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും സ്ഥിരമായ വില നിലനിർത്താൻ സഹായിച്ചുവെന്ന് ഫെഡറേഷൻ ഓഫ് കോഓപറേറ്റിവ് സൊസൈറ്റീസ് തലവൻ അബ്ദുൽ അസീസ് അസ്സാദ് അറുപതാം വാർഷികത്തോടനുബന്ധിച്ച് 'കുന'ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
ഇത് ഗൾഫ്, അറബ് മേഖലകളിൽ മികച്ച മാതൃക സൃഷ്ടിക്കാൻ രാജ്യത്തെ സഹായിച്ചു. കുവൈത്ത് സഹകരണ പ്രസ്ഥാനം മഹത്തായ ഒന്നാണ്, അത് രാജ്യത്തിന്റെ അഭിമാനമാണ്, പൂർവികരുടെ സഹകരണ മനോഭാവത്തെ അത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനം രാജ്യത്ത് ആരംഭിച്ച 20/1962 നിയമം വളരെ മൂല്യവത്തായ ഒന്നാണ്. അതനുസരിച്ച് സഹകരണ സ്ഥാപനങ്ങൾ, അംഗത്വം, മാനേജ്മെന്റ്, മേൽനോട്ടം, നിയമങ്ങളും നിയന്ത്രണങ്ങളും എന്നിവയിലെല്ലാം ശ്രദ്ധേയ മുന്നേറ്റങ്ങളുണ്ടാക്കി. സഹകരണ സംഘങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും അറബ്, അന്തർദേശീയ പരിപാടികളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നുമുണ്ട്. സഹകരണ മേഖല തൊഴിൽ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുകയും അത് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് വലിയ കരുത്താവുകയും ചെയ്തു.
1981 മാർച്ചിൽ ലോകമെമ്പാടുമുള്ള സഹകരണത്തെയും സഹകരണ പ്രസ്ഥാനത്തെയും പ്രതിനിധീകരിക്കുന്ന സർക്കാറിതര സഹകരണ ഫെഡറേഷനായ ഇന്റർനാഷനൽ കോഓപറേറ്റിവ് അലയൻസിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. കൂടാതെ, കുവൈത്ത് ഫെഡറേഷൻ ഓഫ് കോഓപറേറ്റിവ് സൊസൈറ്റീസ് അതേ വർഷം ആഗസ്റ്റിൽ അറബ് കോഓപറേറ്റിവ് യൂനിയൻ സ്ഥാപിക്കുന്നതിൽ നിർണായക സംഭാവന നൽകി. കൂടാതെ വ്യക്തിഗത സന്ദർശനങ്ങളിലൂടെ വിവിധ ലോക സഹകരണ സംഘടനകളുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഫെഡറേഷൻ നിർണായക സംഭാവനയർപ്പിച്ചു.1981ൽ ആഭ്യന്തര വിപണിയിൽ വിലയേറിയ ചരക്കുകൾക്ക് ബദലുകൾ നൽകുന്നതിനായി രാജ്യത്ത് കൂട്ടായ വാങ്ങലും ഇറക്കുമതിയും ആരംഭിച്ചു.
ദേശീയ വ്യവസായങ്ങൾ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ആഭ്യന്തരവും ബാഹ്യവുമായ വ്യാപാരം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക എന്നിവയെ അടിസ്ഥാനമാക്കി സഹകരണ പ്രസ്ഥാനത്തിന് വിവിധ സാമ്പത്തിക മാനമുണ്ടെന്നും അസ്സാദ് കൂട്ടിച്ചേർത്തു. അറുപതാം വാർഷികത്തോടനുബന്ധിച്ച് ഫെഡറേഷൻ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.