അൽ അഖ്സ പള്ളി അടച്ചിടൽ; ഇസ്രായേൽ നടപടിയെ അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ജറുസലമിലെ അൽ അഖ്സ പള്ളി അടച്ചിട്ട ഇസ്രായേൽ നടപടിയെ കുവൈത്തും മറ്റ് എട്ട് ഇസ്‍ലാമിക, അറബ് രാജ്യങ്ങളും അപലപിച്ചു. ഇറാനുമായുള്ള സൈനിക സംഘർഷത്തിനിടെ യുദ്ധഭീതിയും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ അൽ-അഖ്സ പള്ളി അടച്ചിട്ടിരിക്കുന്നത്. ഇസ്ലാമിലെ മൂന്നാമത്തെ ഏറ്റവും പുണ്യസ്ഥലമായ പള്ളിയിൽ പതിനായിരക്കണക്കിന് ഫലസ്തീൻ മുസ്ലീങ്ങൾ റമദാനിൽ സാധാരണയായി പ്രാർത്ഥനക്കെത്താറുണ്ട്.
റമദാൻ മാസത്തിൽ പള്ളി അടച്ചുപൂട്ടി വിശ്വാസികൾക്ക് പ്രവേശനം വിലക്കിയ നടപടിയെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, ആരാധനാ സ്വാതന്ത്ര്യത്തിനു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും, ലോകമെമ്പാടുമുള്ള മുസ്ലീം വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. അൽ അഖ്‌സ പള്ളിയിലേക്കും പഴയ നഗരത്തിലെ മറ്റ് മതസ്ഥലങ്ങളിലേക്കും പ്രവേശനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ വ്യക്തമായ ലംഘനമാണ്. ജറുസലേമിലെ ചരിത്രപരവും നിയമപരവുമായ സ്ഥിതിയെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും ചൂണ്ടികാട്ടി.
ഈ നിയമവിരുദ്ധ നടപടികളെ കുവൈത്ത് ശക്തമായി നിരാകരിക്കുന്നു. പ്രാദേശിക സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കാൻ ഇതിടയാക്കുമെന്നും സൂചിപ്പിച്ചു. ഇസ്രായേലിനെ ആവർത്തിച്ചുള്ള ഇത്തരം ലംഘനങ്ങളിൽ നിന്ന് തടയുന്നതിന് നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. പുണ്യസ്ഥലങ്ങളുടെ പവിത്രതയെ ബഹുമാനിക്കുകയും ആരാധകർക്ക് തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പാകിസ്താൻ, ഈജിപ്ത്, ജോർഡൻ, യു.എ.ഇ, ഇന്തോനേഷ്യ, തുർക്കിയ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഇസ്രായേൽ നടപടിയെ അപലപിച്ചു. പള്ളിയിലേക്ക് പ്രവേശനം തടയുന്നത് നിയമവിരുദ്ധവും ന്യായീകരിക്കാനാവാത്തതും ആരാധകരെ പ്രകോപിപ്പിക്കുന്നതും ആണെന്നും പറഞ്ഞു. നിരോധനം പിൻവലിക്കാനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

