കുവൈത്ത് വിമാനത്താവളം അടച്ചിടൽ തുടരുന്നു; സർവിസുകൾ പുനരാരംഭിച്ചതായ പ്രചാരണം തെറ്റ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവിസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രചാരണം നിഷേധിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ. ഇതുസംബന്ധിച്ച് ഔദ്യോഗിക അനുമതികളൊന്നും നൽകിയിട്ടില്ല, വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഒരു എയർലൈനിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം ഉണ്ടായിരുന്നു. ഇത് തെറ്റാണെന്നും ഡി.ജി.സി.എ വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു.
വിമാന സർവിസിന് ഇന്നുവരെ ഒരു അംഗീകാരവും നൽകിയിട്ടില്ല. ഔദ്യോഗിക ഉറവിടങ്ങൾ വഴി വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാനും വിശ്വസനീയമല്ലാത്ത ഓൺലൈൻ റിപ്പോർട്ടുകൾ ഒഴിവാക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക മാർഗങ്ങളിലൂടെ അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു.
മേഖലയിലെയും രാജ്യത്തെയും പ്രാദേശിക രാഷ്ട്രീയ, സുരക്ഷാ സംഭവവികാസങ്ങൾ കണക്കിലെടുത്ത് ഫെബ്രുവരി 28 നാണ് കുവൈത്ത് വ്യോമാതിർത്തിയും വിമാനത്താവളവും താൽക്കാലികമായി അടച്ചത്. യാത്രക്കാരെയും വിമാനക്കമ്പനികളെയും വിമാനത്താവള പ്രവർത്തനങ്ങളെയും അപകടസാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഇതിനിടെ നാലുതവണ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

