ജസീറ എയർവേസ് കൊച്ചി വിമാന സർവിസ് 15ന് ആരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേസ് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ജനുവരി 15ന് ആരംഭിക്കും. മറ്റു വിമാനക്കമ്പനികൾ നൽകുന്നതിനേക്കാൾ 20 മുതൽ 30 വരെ ശതമാനം കുറഞ്ഞ നിരക്കിൽ യാത്രസൗകര്യമൊരുക്കുമെന്ന് കമ്പനി സി.ഇ.ഒ രോഹിത് രാമചന്ദ്രൻ ‘ഗൾഫ് മാധ്യമം’, മീഡിയ വൺ എന്നിവക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സുഖകരവും സൗകര്യപ്രദവുമായ യാത്ര കുറഞ്ഞ ചെലവിൽ ലഭ്യമാക്കും. 34 ദീനാർ മുതൽ ടിക്കറ്റ് നിരക്ക് ഇൗടാക്കുന്ന ബജറ്റ് സർവിസ് കുവൈത്തിലെ പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസകരമാവും. തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമാണ് സർവിസുണ്ടാവുക.
എന്നാൽ, വൈകാതെത്തന്നെ പ്രതിദിന സർവിസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രോഹിത് രാമചന്ദ്രൻ കൂട്ടിച്ചേർത്തു. വൈകീട്ട് എട്ടുമണിക്ക് കുവൈത്തിൽനിന്ന് പുറപ്പെടുകയും പുലർച്ച 12.30ന് തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് കൊച്ചി സർവിസ് ക്രമീകരിച്ചിട്ടുള്ളത്. ഇതുമൂലം പ്രവൃത്തി ദിവസങ്ങൾ നഷ്ടപ്പെടുത്താതെ യാത്രക്കാർക്ക് കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യാൻ കഴിയും.
ഇക്കോണമി യാത്രക്കാർക്ക് 30 കിലോയും ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 40 കിലോയും ബാഗേജ് അനുവദിക്കും. ജസീറയുടെ നവീകരിച്ച എയർബസ് A320 എയർ ക്രാഫ്റ്റുകൾ ആണ് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവിസിനായി ഉപയോഗിക്കുക. ഇതോടൊപ്പം മുംബൈ, അഹ്മദാബാദ് എന്നിവിടങ്ങളിലേക്കും സർവിസ് ആരംഭിക്കുന്നുണ്ട്. ജസീറ എയർവേസ് ഹൈദരാബാദിലേക്ക് പ്രതിദിന സർവിസ് നവംബറിൽ ആരംഭിച്ചിരുന്നു. കോഴിക്കോേട്ടക്ക് നേരിട്ട് സർവിസ് നടത്തുന്നതിനുള്ള അനുമതിക്കായി അധികൃതർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം സജ്ജമായാൽ അവിടേക്കും ജസീറയുടെ സർവിസ് ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.