കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന് ഇന്ന് 32 വയസ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന് ഇന്ന് 32 വർഷം തികയുന്നു. രാജ്യത്തിന്റെ പാരമ്പര്യത്തെ മുറിപ്പെടുത്താനും സാംസ്ക്കാരികതക്ക് മങ്ങലേൽപിക്കാനും ഇറാഖ് അധിനിവേശം ലക്ഷ്യമിട്ട ആ കറുത്ത ദിനങ്ങളെ രാജ്യം ഇന്നും മറന്നിട്ടില്ല. 1990 ആഗസ്റ്റ് രണ്ടിന് ഒരു ലക്ഷത്തോളം ഇറാഖി പട്ടാളക്കാരാണ് എഴുന്നൂറോളം ടാങ്കുകളുടെ അകമ്പടിയോടെ അന്ന് ഇരച്ചെത്തിയത്.
എന്നാൽ രാജ്യം ഏറെ ധീരതേയാടെയാണ് അധിനിവേശത്തെ നേരിട്ടതും പ്രതികരിച്ചതും. അടിച്ചേൽപ്പിച്ച യുദ്ധത്തെയും ആക്രമണത്തെയും ചെറുക്കാൻ ലോകത്തിന്റെ പിന്തുണ കുവൈത്തിന് തുണയാകുകയായിരുന്നു. നാല് മാസത്തോളം നീണ്ട അധിനിവേശത്തിന് എതിരെ 1991 ജനുവരി 17ന് അമേരിക്കയുടെ നേതൃത്വത്തില് ഓപറേഷന് ഷീല്ഡ് എന്ന പേരിൽ അധിനിവേശകർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
തുടർന്ന് 43 ദിവസത്തിനുശേഷം കുവൈത്തിനെ വിജയപഥത്തിലെത്തിക്കുകയും ചെയ്തു. എന്നാൽ ഈ കാലയളവിൽ ഇറാഖി പട്ടാളക്കാർ കുവൈത്തിന്റെ ശാസ്ത്ര, സാംസ്ക്കാരിക സമ്പത്തിനെയും സ്ഥാപനങ്ങളെയും നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ മറക്കാൻ കഴിയാത്തതാണ്. ഇറാഖ് സേന ആക്രമണം അഴിച്ചുവിട്ട് കുവൈത്തിലേക്ക് പ്രവേശിച്ച ദിവസം അതിരാവിലെതന്നെ സ്റ്റേറ്റ് ഇൻഫർമേഷൻ മന്ത്രാലയം, റേഡിയോ, ടിവി സ്റ്റേഷനുകൾ, കുവൈത്ത് ന്യൂസ് ഏജൻസി എന്നിവയുൾപ്പെടെ ഔദ്യോഗിക മാധ്യമങ്ങളെ ലക്ഷ്യമിട്ടെങ്കിലും ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ അസാമാന്യമായ ധീരതയാണ് കാട്ടിയത്. കിംവദന്തികളും അസത്യങ്ങളും പ്രചരിപ്പിക്കപ്പെട്ടപ്പോഴും അതിനെ മറികടക്കാൻ ഈ ജീവനക്കാർ അക്ഷീണം പ്രയത്നിച്ചു. 'ഇതാണ് കുവൈത്ത്' എന്ന തലക്കെട്ടിൽ ആരംഭിച്ച ജി ഒന്ന് ക്യാമ്പിലേക്ക് റേഡിയോസ്റ്റേഷൻ ജീവനക്കാർ മാറ്റി. തുടർന്ന് റേഡിയോ സ്റ്റേഷൻ സൗനിയിലെ നഗരമായ അൽ ഖഫ്ജിയിലേക്ക് മാറ്റി. കുവൈത്തിന്റെ വാർത്താഏജൻസിയുടെ ഉപകരണങ്ങളും ഓഫീസും അധിനിവേശകർ കണ്ടുകെട്ടിയതോടെ ഓഫീസും പ്രവർത്തനങ്ങളും പിന്നീട് ലണ്ടനിലേക്കും മാറ്റി. അധിനിവേശത്തിന്റെ യഥാർഥ മുഖവും യാഥാർഥ്യങ്ങളും ജനങ്ങളിലേക്കും ലോകത്തിലേക്കും എത്തിക്കുകയെന്ന ദൗത്യമാണ് ഇതുവഴി ഏറ്റെടുക്കപ്പെട്ടത്.
ജിദ്ദ ഉച്ചകോടിയെ കവർ ചെയ്യുന്നതിനൊപ്പം കുവൈത്തിന്റെ രാഷ്ട്രീയ നിയമസാധുതയും ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ അതിന്റെ സ്വാതന്ത്ര്യവും ഊന്നിപ്പറയുന്നതായിരുന്നു അക്കാലത്തെ കുവൈത്ത് വാർത്ത ഏജൻസിയുടെ പ്രവർത്തനം.
എണ്ണമറ്റ സാംസ്ക്കാരിക സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾക്കും രാജ്യം സാക്ഷിയായി. സാംസ്ക്കാരിക പ്രദർശന ഹാളുകൾ കത്തിക്കുകയും ചരിത്രാതീത കാലത്തെ വിലപിടിപ്പുള്ള പുരാവസ്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു. കുവൈത്തിലെ ദേശീയ മ്യൂസിയമായിരുന്നു ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.
ഇസ്ലാമിക കലകളുടെയും പുരാവസ്തുക്കളുടെയും അപൂർവ ശേഖരങ്ങളുള്ള ദാർ അൽ-അതർ അൽ-ഇസ്ലാമിയ മ്യൂസിയവും കൊള്ളയടിക്കപ്പെട്ടു. ഒടുവിൽ കുവൈത്തിന്റെ മോചനം യാഥാർത്ഥ്യമായപ്പോൾ യു.എൻ കോമ്പൻസേഷൻ കമീഷൻ കുവൈത്തിന്റെ സാംസ്കാരിക പുരാവസ്തുക്കളുടെ നഷ്ടം ഏകദേശം 19 ദശലക്ഷം യുഎസ് ഡോളറായാണ് കണക്കാക്കിയത്. ഈ നഷ്ടം നികത്താൻ അവർ 1998ൽ ഇറാഖിനോട് ആവശ്യപ്പെട്ടു. ശാസ്ത്ര സ്ഥാപനങ്ങളും നശിക്കപ്പെട്ടു. ലബോറട്ടറികളും സ്റ്റേഷനുകളും കൊള്ളയടിക്കുകയും ഉപകരണങ്ങൾ മോഷ്ടിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്തതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കെ.ഐ.എസ്.ആർ) ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മാനെ അൽ-സുദ്രാവി പറഞ്ഞു.
രാജ്യത്തിന്റെ വിമോചനത്തിനു തൊട്ടുപിന്നാലെ 1991 ഏപ്രിലിൽ ദസ്മ തിയേറ്ററിൽ ഫ്രീ കുവൈറ്റ് എന്ന ആദ്യത്തെ നാടകം എഴുതി അവതരിപ്പിച്ച അബ്ദുൽ അസീസ് അൽ-മുസല്ലത്തിന് പറയാനും ഒേട്ടറെ കാര്യങ്ങളുണ്ട്. പ്രതിസന്ധിയും യുദ്ധവും എങ്ങനെ കൈകാര്യം ചെയ്യാമെന്നതിന്റെ ഉദാഹരണങ്ങൾ, കുവൈത്ത് ചെറുത്തുനിൽപ്പിന്റെ വീരത്വം, യുദ്ധകാലത്ത് കുവൈത്തികൾക്ക് വീട് തുറന്ന് നൽകിയ ആളുകൾ എന്നിവയെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു.
അതിനിടെ, ഇറാഖി അധിനിവേശം ഒരു ദേശീയ ഇതിഹാസത്തിന് രൂപം നൽകിയെന്നും തുടർന്ന് നിരവധി കലാ-സാഹിത്യ കൃതികൾ ഉണ്ടായെന്നും ആർട്ടിസ്റ്റ് ആൻഡ് മീഡിയ സിൻഡിക്കേറ്റ് മേധാവി ഡോ.നബീൽ അൽ-ഫൈലക്കാവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.