ഇറാഖ് സഹായ ഉച്ചകോടിക്ക് സമാപനം: പുനരുദ്ധാരണത്തിന് വായ്പയായും നിക്ഷേപമായും വൻ തുകയുടെ വാഗ്ദാനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ ആതിഥേയത്വത്തിൽ മൂന്നുദിവസമായി നടന്ന ഇറാഖ് സഹായ ഉച്ചകോടി സമാപിച്ചു. ഇറാഖ് പുനരുദ്ധാരണത്തിന് വിവിധ രാജ്യങ്ങൾ വൻ തുക വായ്പയായും നിക്ഷേപമായും വാഗ്ദാനം ചെയ്തു. ഒരു ബില്യൻ ഡോളർ വായ്പ നൽകാമെന്നും ഒരു ബില്യൻ ഡോളറിെൻറ നിക്ഷേപ പദ്ധതികൾ ഏറ്റെടുക്കാമെന്നും കുവൈത്ത് വാഗ്ദാനം ചെയ്തു. തുർക്കി അഞ്ചു ബില്യൻ ഡോളർ വായ്പ നൽകാമെന്നേറ്റപ്പോൾ സൗദി ഒരു ബില്യൻ ഡോളർ സഹായമായി നൽകും. 500 മില്യൻ ഡോളറിെൻറ പദ്ധതിയും സൗദി ഏറ്റെടുക്കും. ഖത്തർ ഒരു ബില്യൻ ഡോളറിെൻറ നിക്ഷേപ പദ്ധതി ഏറ്റെടുത്തപ്പോൾ യു.എ.ഇ 500 മില്യൻ ഡോളർ നൽകും. ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് 500 മില്യൻ ഡോളർ വായ്പ നൽകും. 500 മില്യൻ ഡോളർ തന്നെയാണ് അറബ് ഫണ്ട് ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ ഡെവലപ്മെൻറിെൻറയും വാഗ്ദാനം. യൂറോപ്യൻ യൂനിയൻ 400 മില്യൻ ഡോളർ സഹായധനമായി നൽകും . ബുധനാഴ്ച രാവിലെ നടന്ന ചടങ്ങ് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരായ യുദ്ധത്തിൽ വിജയിച്ച ഇറാഖി ജനതയെ അമീർ അഭിനന്ദിച്ചു. യുദ്ധത്തിെൻറ ദുരിതത്തിൽനിന്ന് മുക്തിനേടാൻ ഇറാഖിന് അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണ ആവശ്യമാണ്. സിറിയയിലും യമനിലും തുടരുന്ന അസ്ഥിരത പരിഹരിച്ച് സമാധാന ജീവിതം ഉറപ്പുവരുത്തണം. നരകതുല്യ ജീവിതം നയിക്കുന്ന സഹോദരങ്ങളെ സഹായിക്കാൻ ലോകസമൂഹത്തിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടിയിൽ സംബന്ധിച്ച രാഷ്ട്ര പ്രതിനിധികളെയും സന്നദ്ധ സംഘടനകളെയും ബിസിനസ് ഗ്രൂപ്പുകളെയും വ്യക്തികളെയും അമീർ നന്ദി അറിയിച്ചു.
കഴിഞ്ഞദിവസം നടന്ന യോഗത്തിൽ ഇറാഖീ നഗരങ്ങളുടെ പുനർനിർമാണത്തിനായി സന്നദ്ധ സംഘടനകൾ 330 മില്യൺ ഡോളർ സഹായധനം നൽകുമെന്ന് അറിയിച്ചിരുന്നു. ഇൻറർനാഷനൽ റെഡ്ക്രസൻറ് സൊസൈറ്റി 130 മില്യൺ ഡോളറാണ് വാഗ്ദാനം ചെയ്തത്. കുവൈത്ത് ആസ്ഥാന മായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളായ കുവൈത്ത് ചാരിറ്റി ഫോർ പീസ് 15 മില്യൺ ഡോളറും ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ, കുവൈത്ത് റിലീഫ് സൊസൈറ്റി, നജാത്ത് അൽ ഹൈരിയ, ഇഹ്യാഉത്തുറാസ് എന്നീ സംഘടനകൾ 10 മില്യൺ ഡോളർ വീതമാണ് ഇറാഖ് പുനർനിർമാണനിധിയിലേക്ക് സംഭാവന പ്രഖ്യാപിച്ചത്. ഔഖാഫ് മന്ത്രാലയം 35 മില്യൺ ഡോളർ നൽകിയപ്പോൾ അബ്ദുല്ല അൽ നൂരി സൊസൈറ്റി, കുവൈത്ത് പേഷ്യൻറ് എയ്ഡ് എന്നീ സംഘടനകൾ അഞ്ചു മില്യൺ ഡോളർ വീതം വാഗ്ദാനം ചെയ്തു. ഇറാഖിലെ വിവിധ പദ്ധതികളിൽ നിക്ഷേപിക്കാൻ ബിസിനസ് ഗ്രൂപ്പുകളും സന്നദ്ധമായിട്ടുണ്ട്. 2000ത്തോളം ബിസിനസ് പ്രതിനിധികളാണ് ഉച്ചകോടിയിൽ സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.