കുവൈത്ത് വിമാനത്താവളത്തിനു നേരെ ഇറാൻ ആക്രമണം; ഒരാൾ മരിച്ചു
text_fieldsകുവൈത്ത് വിമാനത്താവളം
കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിലെ ടെർമിനൽ-1 കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര പദ്ധതി നടപ്പിലാക്കി. നിരവധി സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിന്നു. കുവൈത്തിലേക്കുള്ള വിമാനങ്ങൾ അടുത്ത രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. എന്നാൽ, ടെർമിനൽ-4 ൽ നിന്നുള്ള കുവൈത്ത് എയർവേസ് വിമാനങ്ങൾ വൈകാതെ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിമാനത്താവളം വീണ്ടും തുറക്കുമെന്ന് കുവൈത്ത് എയർവേസ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഫഖാൻ പറഞ്ഞു.
ബുധനാഴ്ച വിമാനത്താവള അടച്ചുപൂട്ടൽ കാരണം റദ്ദാക്കിയ എല്ലാ വിമാനങ്ങളുടെയും സമയം പുനക്രമീകരിക്കുമെന്നും കുവൈത്ത് ടിവിക്ക് നൽകിയ പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 28-ന് ശേഷം ദീർഘനാൾ അടച്ചിട്ട ടെർമിനൽ-1 ജൂൺ ഒന്ന് മുതൽ പ്രവർത്തനം പുനരാരംഭിച്ചതിനിടെയാണ് പുതിയ ആക്രമണം. ബുധനാഴ്ച പുലർച്ചെ ശക്തമായ ആക്രമണമാണ് കുവൈത്തിനു നേരെ ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

