ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര സമൂഹം ഇടപെടണം -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ ഗ്രാമങ്ങൾക്കുനേരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു. നിരവധി ഫലസ്തീനികൾക്ക് പരിക്കേൽക്കാനും സ്വത്തുവകകൾ നശിക്കാനും ആക്രമണം വഴിവെച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ അധിനിവേശ സൈന്യവും കുടിയേറ്റക്കാരും ഫലസ്തീനിലെ സഹോദരങ്ങൾക്കെതിരെ നടത്തുന്ന എല്ലാതരം അക്രമങ്ങളും ഭീഷണികളും കുവൈത്ത് നിരാകരിക്കുന്നു. ഇസ്രായേൽ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപടൽ വേണമെന്നും ഫലസ്തീൻ ജനതക്കും സ്വത്തിനും മാനുഷിക സംരക്ഷണം നൽകേണ്ടത് അനിവാര്യമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഫലസ്തീനിലെ ജനീനില്‍ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ ജൂത കുടിയേറ്റക്കാരും ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. റാമല്ലയിലെ ഒരു ഗ്രാമം ജൂത കുടിയേറ്റക്കാര്‍ കത്തിനശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

