എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിന് ഒരുങ്ങി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇന്തോനേഷ്യയിൽ ജനുവരിയിൽ നടക്കുന്ന എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ കുവൈത്തും ഇന്ത്യയും ഒരേ ഗ്രൂപ്പിൽ. നാല് രാജ്യങ്ങളുള്ള ഗ്രൂപ് എയിൽ ആസ്ട്രേലിയ, മംഗോളിയ എന്നിവയാണ് മറ്റുള്ളവ. സെപ്റ്റംബർ 20 മുതൽ 24 വരെ നടക്കുന്ന ഗ്രൂപ്പിന്റെ മത്സരങ്ങൾക്ക് കുവൈത്ത് ആതിഥേയത്വം വഹിക്കും. ഫിഫ ഫുട്സാൽ റാങ്കിങ്ങിന് അനുസൃതമായി കഴിഞ്ഞ ദിവസം ക്വാലാലംപൂരിൽ നടന്ന നറുക്കെടുപ്പിലാണ് ടീമുകളെ വേർതിരിച്ചത്. 31 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. നാലു ടീമുകൾ വീതമുള്ള ഏഴ് ഗ്രൂപ്പുകളും മൂന്ന് ടീമുകൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പും അടക്കമാണ് എട്ട് ഗ്രൂപ്പുകൾ.
ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം എറ്റുമുട്ടും. എട്ട് ഗ്രൂപ് വിജയികളും ഏഴ് രണ്ടാം സ്ഥാനക്കാരും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. ആതിഥേയരായ ഇന്തോനേഷ്യയും അടക്കം 16 ടീമുകളാണ് 18ാമത് എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പിൽ മാറ്റുരക്കുക. ജനുവരി 27 മുതൽ ഫെബ്രുവരി ഏഴുവരെയാണ് ചാമ്പ്യൻഷിപ്.
ഗ്രൂപ്പ് ബി- തായ്ലൻഡ്, ദക്ഷിണ കൊറിയ, ബഹ്റൈൻ, ബ്രൂണെ. ഗ്രൂപ് സി- ജപ്പാൻ, തജിക്കിസ്താൻ, മക്കാവു, കംബോഡിയ. ഗ്രൂപ് ഡി- ഇറാഖ്, സൗദി അറേബ്യ, ചൈന തായ്പേയ്, പാകിസ്താൻ. ഗ്രൂപ് ഇ- വിയറ്റ്നാം, ലെബനൻ, ചൈന, ഹോങ്കോങ്. ഗ്രൂപ് എഫ്- ഉസ്ബകിസ്താൻ, കിർഗിസ്താൻ, ഈസ്റ്റ് ടിമോർ, ഫലസ്തീൻ. ഗ്രൂപ് ജി- ഇറാൻ, മലേഷ്യ, യു.എ.ഇ, ബംഗ്ലാദേശ്. ഗ്രൂപ് എഫ്- അഫ്ഗാനിസ്താൻ, മ്യാൻമർ, മാലിദ്വീപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

