പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും കുവൈത്തും
text_fieldsകുവൈത്ത് സിറ്റി: സൈനിക പരിശീലനം, സംയുക്ത അഭ്യാസങ്ങൾ, സൈനിക വൈദ്യശാസ്ത്രം, പ്രതിരോധ വ്യവസായം, ഗവേഷണ-വികസന പ്രവർത്തനങ്ങൾ തുടങ്ങി വിവിധ സുപ്രധാന മേഖലകളിൽ ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും കുവൈത്തും. ഇതുമായി ബന്ധപ്പെട്ട സംയുക്ത പ്രതിരോധ സമിതിയുടെ ആദ്യ യോഗം ന്യൂഡൽഹിയിൽ ചേർന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിനായുള്ള ധാരണാപത്രത്തിലെ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് യോഗം. 2014 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദർശിച്ച വേളയിലാണ് കരാർ ഒപ്പുവെച്ചത്.
പ്രതിരോധ മേഖലയിൽ പ്രായോഗിക സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ യോഗത്തിൽ പരിശോധിച്ചു. സൈനിക പരിശീലനവും അഭ്യാസപ്രകടനങ്ങളും, സായുധ സേനക്കുള്ള വൈദ്യസേവനങ്ങൾ, പ്രതിരോധ ഉൽപ്പാദനം, ഗവേഷണവും വികസനവും എന്നിവ കൂടുതൽ സഹകരണത്തിനായുള്ള മേഖലകളിൽ ഉൾപ്പെടുന്നു.
കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ച ബ്രിഗേഡിയർ ജനറൽ റായിദ് അൽ സക്രാനും ഇന്ത്യൻ പ്രതിരോധ സെക്രട്ടറി അമിതാഭ് പ്രസാദും യോഗത്തിൽ നേതൃത്വം വഹിച്ചു. ഇന്ത്യൻ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങൾ, പ്രതിരോധ ഉൽപ്പാദന ഡയറക്ടറേറ്റ്, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ, സായുധ സേനാ മെഡിക്കൽ സേവനങ്ങൾ, വിദേശകാര്യ മന്ത്രാലയം എന്നിവയിൽ നിന്നുള്ള മുതിർന്ന പ്രതിനിധികളും പങ്കാളികളായി.
1962 ൽ നയതന്ത്രബന്ധം സ്ഥാപിച്ച ഇന്ത്യയും കുവൈത്തും ചരിത്രപരമായ വ്യാപാര-സാംസ്കാരിക ബന്ധങ്ങളുടെയും ജനങ്ങൾ തമ്മിലുള്ള വിപുലമായ ബന്ധങ്ങളുടെയും പിൻബലത്തോടെ ദീർഘകാലമായി സൗഹൃദബന്ധം നിലനിർത്തിപ്പോരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം ശക്തിപ്പെടുത്തുന്നതിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹവും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

