ഉടമയുമായി തർക്കം വന്നാൽ തൊഴിൽ മാറാൻ അനുമതി നൽകിയേക്കും
text_fieldsകുവൈത്ത് സിറ്റി: തൊഴിലുടമയും ജോലിക്കാരനും തമ്മിൽ തൊഴിൽ തർക്കങ്ങളുണ്ടായാൽ മറ്റൊരു തൊഴിലുടമക്കായി ജോലിചെയ്യുവാൻ തൊഴിലാളി ആഗ്രഹിക്കുന്നുവെങ്കിൽ അതിന് അനുവദിക്കണമെന്നുള്ള കുവൈത്ത് ഡൊമസ്റ്റിക് ഹെൽപ് ഓഫിസ് യൂനിയന്റെ (ഡി.എച്ച്.ഒ.യു) ശിപാർശ നടപ്പാക്കുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും (പി.എ.എം) ആലോചിക്കുന്നു.
രാജ്യത്തെ ഒന്നര ലക്ഷത്തോളം വരുന്ന അനധികൃത താമസക്കാർക്കെതിരെ ആഭ്യന്തര മന്ത്രാലയ നടപടികൾ തുടരവെ അത്തരക്കാർക്ക് നിയമ നടപടികളിൽനിന്ന് മുക്തമാകുവാൻ സുരക്ഷ നൽകുന്നതാകും ഈ നിയമം നടപ്പിൽ വന്നാൽ. തർക്കങ്ങളുണ്ടായാൽ തൊഴിലാളികളെ നാടുകടത്തലാകരുത് ആദ്യം ചെയ്യേണ്ടത്, പകരം അവരെ എവിടെയെങ്കിലും വീണ്ടും വിന്യസിക്കാനുള്ള ശ്രമമാണ് നടക്കേണ്ടതെന്ന് ഡി.എച്ച്.ഒ.യു പറയുന്നു.
തൊഴിലാളികളുടെ സിവിൽ ഐഡിയും പാസ്‌പോർട്ടും പോലുള്ള രേഖകൾ തൊഴിലുടമകൾ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ചും ഔദ്യോഗിക തലത്തിൽ ആലോചനകൾ നടക്കുന്നുണ്ട്. തൊഴിലാളികളുടെ രേഖകൾ തൊഴിലുടമകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധവും ഗാർഹിക സഹായ നിയമങ്ങളെ ലംഘിക്കുന്നതും മനുഷ്യാവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികൾക്ക് വിരുദ്ധവുമാണെന്ന് ഔദ്യോഗിക തലത്തിലുള്ള ആലോചനകളിൽ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
അതേസമയം, പ്രാദേശിക വിപണിയുടെ ആവശ്യങ്ങളും തൊഴിലാളികളെ കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിനുള്ള ചെലവ് കെ.ഡി 890-ൽ നിന്ന് കൂട്ടാത്തത് സംബന്ധിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം പുനരാലോചന നടത്തുന്നുണ്ട്. എയർലൈൻ ടിക്കറ്റ് നിരക്കുകൾ വർധിച്ചതോടെ ചെലവ് കെ.ഡി 890 ആയി നിലനിർത്തുന്നത് അനുയോജ്യമല്ലെന്ന് ഡി.എച്ച്.ഒ.യുവും ചൂണ്ടിക്കാട്ടുന്നുണ്ട്. തൊഴിലാളികളെ സഹായിക്കുന്നതിനും കൊണ്ടുവരുന്നതിനുമായി വിവിധ രാജ്യങ്ങളുമായുള്ള കരാറുകളുടെയടിസ്ഥാനത്തിൽ കുവൈത്തിൽ പുതിയ ഗാർഹിക സഹായ ഓഫിസുകൾ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

