ഇസ്രായേലിനെതിരെ ഐ.സി.ജെ വിധി നടപ്പാക്കണം
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ നഗരമായ റഫയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) വിധിയെ കുവൈത്ത് സ്വാഗതം ചെയ്തു. ഇസ്രായേൽ അധിനിവേശ സേനക്കെതിരെ ദക്ഷിണാഫ്രിക്ക കേസ് ഫയൽ ചെയ്തതിനു ശേഷം ഐ.സി.ജെ പ്രഖ്യാപിച്ച എല്ലാ നടപടികളും നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഫലസ്തീൻ ജനതക്കെതിരായ എല്ലാത്തരം ആക്രമണങ്ങളും അവസാനിപ്പിക്കാൻ ഇസ്രായേലിനെ നിർബന്ധിതരാക്കണമെന്നും ആ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ആവർത്തിച്ചു.കഴിഞ്ഞ ദിവസമാണ് യു.എൻ പരമോന്നത കോടതി റഫയുടെ മേലുള്ള ആക്രമണം ഉടൻ നിർത്താൻ ഇസ്രായേലിനോട് ഉത്തരവിട്ടത്. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനായി റഫ അതിർത്തി തുറക്കാനും നിർദേശിച്ചു. ഇസ്രായേലിനെതിരായ വംശഹത്യ ആരോപണങ്ങൾ അന്വേഷിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾക്ക് ഗസ്സയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും ഉത്തരവിൽ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതിയെക്കുറിച്ച് ഒരു മാസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും ഐ.സി.ജെ കോടതി നിർദേശിച്ചിരുന്നു. ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസിന്റെ ഭാഗമായി നടന്ന വാദം കേൾക്കലിനിടെയാണ് റഫയിലെ ആക്രമണം ചൂണ്ടിക്കാട്ടിയത്. ഇതിലാണ് ഐ.സി.ജെയുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

