വിദേശ പുരുഷന്മാർക്ക് അഭയ കേന്ദ്രം സജീവ പരിഗണനയിൽ– മന്ത്രി സബീഹ്
text_fieldsകുവൈത്ത് സിറ്റി: സ്ത്രീകൾക്കുള്ളതുപോലെ സ്പോൺസർമാരുമായുള്ള പ്രശ്നങ്ങൾ കാരണം പുറത്താക്കപ്പെടുന്ന വിദേശികളായ പുരുഷന്മാർക്കുവേണ്ടി പ്രത്യേക അഭയ കേന്ദ്രം സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് തൊഴിൽ സാമൂഹിക- ക്ഷേമകാര്യമന്ത്രി ഹിന്ദ് അസ്സബീഹ്. രാജ്യത്തിെൻറ ദേശീയ ദിനം പ്രമാണിച്ച് കുവൈത്തിലെ ഇത്യോപ്യൻ എംബസിയിൽ നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
ജലീബിൽ വിദേശ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന അഭയ കേന്ദ്രം വിശാലമായ സൗകര്യത്തോടെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അവർ പറഞ്ഞു. വിദേശികൾക്ക് മാന്യമായ തൊഴിൽ- ജീവിത സാഹചര്യം ലഭ്യമാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. തൊഴിൽ പീഡനവും കമ്പനികളുമായുള്ള പ്രശ്നങ്ങളും കാരണം ചിലപ്പോൾ തൊഴിലിടങ്ങൾ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. ഈ സാഹചര്യത്തിലുള്ള സ്ത്രീകൾക്ക് മാത്രമാണ് നിലവിൽ അഭയകേന്ദ്രമുള്ളത്.
ക്ലിനിക്കുകൾ മുതൽ എല്ലാ സൗകര്യവുമുള്ള ഇത്തരം കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് നിയമ സഹായത്തിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ പോലെ തന്നെ പ്രശ്നങ്ങളിലകപ്പെടുന്ന പുരുഷന്മാർക്കും ഈ സൗകര്യം ആവശ്യമാണെന്ന ബോധ്യത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നും അവർ വ്യക്തമാക്കി. ഇത്യോപ്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിങ് പുനഃസ്ഥാപിക്കുന്നതിെൻറ ഭാഗമായി ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രാലയങ്ങൾ ധാരണയിലെത്തേണ്ടതുണ്ട്. നടപടികൾ പൂർത്തിയാക്കി ഇത്യോപ്യക്കാരുടെ റിക്രൂട്ട്മെൻറ് വൈകാതെ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.