ആരോഗ്യ മേഖലയിൽ എ.ഐ ഉപയോഗത്തിന് മാർഗനിർദേശം
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ മേഖലയിൽ നിർമിത ബുദ്ധി ഉപയോഗിക്കുന്നതിന് മാർഗനിർദേശം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. രോഗികളുടെ വ്യക്തികത, ആരോഗ്യ വിവരങ്ങൾ സംരക്ഷിക്കപ്പെടണം. രോഗികളുടെ പേര്, സിവിൽ ഐഡി നമ്പർ, മെഡിക്കൽ ഫയൽ നമ്പർ, ചിത്രം, ഓഡിയോ റെക്കോഡിങ്, ലാബ് പരിശോധന ഫലം, റേഡിയോളജി റിപ്പോർട്ട്, ഡിസ്ചാർജ് റിപ്പോർട്ട്, സ്ക്രീൻ ഷോട്ടുകൾ എന്നിവ ഒരു കാരണവശാലം കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിക്കാത്ത ഒരു ഐ.ഐ പ്ലാറ്റ്ഫോമിലും ക്ലൗഡ് സർവിസിലും അപ്ലോഡ് ചെയ്യരുത്. വിവരങ്ങളുടെ രഹസ്യസ്വഭാവം, സുരക്ഷ, രാജ്യത്തെ നിയമവ്യവസ്ഥ എന്നിവക്ക് വിധേയമായി മാത്രമേ മന്ത്രാലയം എ.ഐ പ്ലാറ്റ്ഫോമുകൾക്ക് അംഗീകാരം നൽകൂ.
നിർമിത ബുദ്ധി അടക്കം ആധുനിക സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും രോഗികളുടെ സ്വകാര്യത, പ്രഫഷന്റെ അന്തസ്സ്, ഉത്തരവാദിത്തം എന്നിവ മുഖ്യ പരിഗണന വിഷയമാണെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഡോ. സൽമാൻ ഖലീഫ അസ്സബാഹ് പറഞ്ഞു. പരിചയസമ്പന്നരും വിദഗ്ധരുമായ പ്രഫഷനുകൾക്ക് നിർമിതബുദ്ധി ഒരിക്കലും പകരമാവില്ല. അന്തിമമായി ചികിത്സ നിർണയിക്കേണ്ടത് ഡോക്ടർമാർ തന്നെയാണ്. രോഗം കണ്ടെത്തിൽ ചികിത്സ സംബന്ധിച്ച തീരുമാനം, മരുന്ന് കുറിക്കൽ, ഡോസേജ് നിശ്ചയിക്കൽ, മെഡിക്കൽ പരിശോധനകളുടെ വ്യാഖ്യാനം, അഡ്മിറ്റ് -ഡിസ്ചാർജ് തീരുമാനം, മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യൽ, രോഗത്തിന്റെ ഗുരുതരാവസ്ഥ നിശ്ചയിക്കൽ തുടങ്ങിയവ നിർമിത ബുദ്ധിയെ ഏൽപ്പിക്കാൻ പാടില്ല. അതേസമയം, തീരുമാനമെടുക്കുന്നതിന് സഹായിക്കുന്ന ടൂൾ ആയി നിർമിത ബുദ്ധി ഉപയോഗപ്പെടുത്താമെന്ന് ശൈഖ് ഡോ. സൽമാൻ ഖലീഫ അസ്സബാഹ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

