ജെറ്റ് ഇന്ധന ഉൽപാദനത്തിൽ വളർച്ച; കുവൈത്തിൽ പ്രതിദിനം ഇന്ധനം നിറക്കുന്നത് 148 വിമാനങ്ങൾ, വർഷം 54,000
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിനം ഇന്ധനം നിറക്കുന്നത് ശരാശരി 148 വിമാനങ്ങൾ. വർഷത്തിൽ 54,000ത്തിലധികം വിമാനങ്ങളും ഇന്ധനം നിറക്കുന്നു. 2024-2025 സാമ്പത്തിക വർഷത്തിൽ കുവൈത്ത് ഏവിയേഷൻ ഫ്യൂവലിങ് കമ്പനി (കെ.എ.എഫ്.സി.ഒ) 54,371 വിമാനങ്ങൾക്ക് ഇന്ധനം നൽകിയതായി കണക്കുകൾ വ്യക്തമാക്കി.
പ്രതിദിനം ശരാശരി 148 വിമാനങ്ങൾക്കാണ് ഇന്ധനം നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 3,000 വിമാനങ്ങളുടെ വർധനയും രേഖപ്പെടുത്തി. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ (കെ.എൻ.പി.സി) റിപ്പോർട്ട് അനുസരിച്ച് വിമാനങ്ങളിൽ 98.9 ശതമാനവും ജെറ്റ് എ-1 ഇന്ധനമാണ് നിറച്ചത്. അതേസമയം 579 വിമാനങ്ങൾക്ക് ജെ.പി-8 ഇന്ധനം നൽകി. കുവൈത്ത് എയർവേയ്സ് വിമാനങ്ങൾക്ക് ശ്രീലങ്ക, ഇസ്തംബൂൾ, കാഠ്മണ്ഡു, നജഫ് എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽനിന്ന് കുവൈത്ത് ജെറ്റിന് ആദ്യമായി ഇന്ധനം ലഭിച്ചുതുടങ്ങി.
കുവൈത്തിന്റെ പ്രതിരോധ മന്ത്രാലയ വിമാനങ്ങൾക്ക് ആഗോള വിമാനത്താവളങ്ങളിൽ ഇന്ധനം വിതരണം ചെയ്യുന്നുണ്ട്. തുർക്കി, യമൻ, നേപ്പാൾ, ഒരു സ്വകാര്യ വ്യോമയാന സ്ഥാപനം എന്നിവിടങ്ങളിലെ കമ്പനികളുമായി നാല് പുതിയ അന്താരാഷ്ട്ര ഇന്ധന വിതരണ കരാറുകളിൽ കെ.എ.എഫ്.സി.ഒ ഒപ്പുവെച്ചിട്ടുണ്ട്. അയാട്ട മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഏഴ് കരാറുകളും പുതുക്കി.
ജെറ്റ് ഇന്ധന ഉൽപാദനത്തിൽ വളർച്ച
ജെറ്റ് ഇന്ധന ഉൽപാദനം 10.217 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. കെ.എൻ.പി.സിയുടെ മൊത്തം ഉൽപാദനത്തിന്റെ 25.2ശതമാനമാണിത്. പ്രതീക്ഷിച്ചതിനേക്കാൾ 219,500 ടൺ വർധനയാണ് രേഖപ്പെടുത്തിയത്. പുതിയ ലോ സൾഫർ (500 പി.പി.എം) സ്പെസിഫിക്കേഷനുകൾക്ക് കീഴിൽ കുവൈത്ത് 13,400 ടൺ ജെറ്റ് ഇന്ധനം വിദേശത്തേക്ക് കയറ്റുമതിചെയ്തു. മിന അബ്ദുള്ള റിഫൈനറിയിലെ ശുഐബ വാർഫിൽ നിന്നാണ് ഇന്ധനം കയറ്റിയയച്ചത്.
പ്രവർത്തന വളർച്ച ഉണ്ടായിരുന്നിട്ടും കെ.എ.എഫ്.സി.ഒയുടെ അറ്റാദായം 24.5 ശതമാനം കുറഞ്ഞു. 2023-2024 ലെ 26.024 ദശലക്ഷം ദീനാറിൽനിന്ന് 2024-2025ൽ 19.647 ദശലക്ഷം ദീനാറായാണ് കുറഞ്ഞത്. അതേസമയം, കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി കഴിഞ്ഞ വർഷം 32.7 ദശലക്ഷം മെട്രിക് ടൺ കയറ്റുമതി ചെയ്തു. 175 കുവൈത്ത് ടാങ്കറുകൾ ഉൾപ്പെടെ 1,521 എണ്ണ ടാങ്കറുകളുടെ വരവ് മാരിടൈം ഏജൻസി നിയന്ത്രിച്ചു. 1,346 വിദേശ ടാങ്കറുകളാണ് ഇതിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 4.97 ശതമാനം വർധനയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

