കുവൈത്തിൽ ഹിസ്ബുല്ലയുമായി ബന്ധമുള്ള സംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിരോധിത സംഘടനയായ ഹിസ്ബുല്ലയുമായി ബന്ധമുള്ള സംഘത്തെ സുരക്ഷാ ഏജൻസി തകർത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘം രാജ്യത്തെ നേതൃത്വത്തെയും മുതിർന്ന ഉദ്യോഗസ്ഥരെയും വധിക്കാനും രാജ്യ താൽപ്പര്യങ്ങൾ ഹാനികരമാക്കാനുമുള്ള ഗൂഢാലോചന നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
സംഘത്തിലെ ആറുപേർ പിടിയിലായി. 14 പേർ രാജ്യത്ത് പുറത്താണെന്നും കണ്ടെത്തി. പിടിയിലായവരിൽ അഞ്ച് കുവൈത്ത് പൗരന്മാരും പൗരത്വം റദ്ദാക്കപ്പെട്ട ഒരു കുവൈത്ത് ഇതര വ്യക്തിയും ഉൾപ്പെടുന്നു. ഒളിവിലുള്ളവരിൽ അഞ്ച് പൗരന്മാരും, പൗരത്വം റദ്ദാക്കിയ അഞ്ച് കുവൈത്ത് ഇതര വംശജരും, രണ്ട് വീതം ഇറാൻ, ലെബനീസ് പൗരത്വമുള്ളവരുമാണ്.
സംഘം രാജ്യത്തെ നേതൃത്വത്തെയും ലക്ഷ്യമിട്ട് കൊലപാതക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായി മന്ത്രാലയ വക്താവ് ബ്രിഗേഡിയർ നാസർ ബസ്ലൈൽ പറഞ്ഞു. ചാരവൃത്തി, ഹിസ്ബുല്ലയിൽ അംഗത്വം, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, നിരീക്ഷണ വിദ്യകൾ, കൊലപാതക കഴിവുകൾ എന്നിവയിൽ വിദേശത്ത് വിപുലമായ സൈനിക പരിശീലനം നേടിയതായി പ്രതികൾ സമ്മതിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പിടിയിലായ പ്രതികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ ശൃംഖലയുമായോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായോ ബന്ധമുള്ള മറ്റുള്ളവരെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, ദേശീയ സ്ഥിരത എന്നിവ ലംഘിക്കാനാവാത്തതും വിലപേശാൻ കഴിയാത്തതുമാണെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി. രാജ്യത്തിന് നേരെയുള്ള ഏതുതരത്തിലുള്ള ഭീഷണിയും തീവ്രവാദ സംഘടനകളുമായുള്ള സഹകരണവും കർശന നിയമ നടപടികൾ നേരിടുമെന്നും മുന്നറിയിപ്പ് നൽകി.
ഈ മാസം 16 ന് ഹിസ്ബുല്ലയുമായി ബന്ധമുള്ള ഗ്രൂപ്പിലെ 14 പൗരന്മാരും രണ്ട് ലെബനാൻകാരും,18 ന് പത്ത് പൗരന്മാരും രാജ്യത്ത് പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

