സർക്കാർ ആനുകൂല്യം അനർഹമായി നേടുന്ന സ്വദേശികൾക്ക് 5000 ദീനാർ പിഴ
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന സ്വദേശികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യം വ്യാജരേഖ ചമച്ച് അനധികൃതമായി സ്വന്തമാക്കിയാൽ 1000 മുതൽ 5000 ദീനാർവരെ പിഴയും മൂന്നുവർഷംവരെ തടവും അനുഭവിക്കേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. കുറ്റകൃത്യത്തിെൻറയും ആനുകൂല്യത്തിെൻറയും വലുപ്പമനുസരിച്ച് ഏതെങ്കിലും ഒന്ന് മാത്രമായോ രണ്ട് ശിക്ഷയും ഒരുമിച്ചോ ലഭിക്കുമെന്ന് സ്വദേശിവത്കരണത്തിനുള്ള സർക്കാർ വകുപ്പായ മാൻപവർ ഗവൺമെൻറ് റീസ്ട്രക്ചറിങ് പ്രോഗ്രാം മേധാവി ഫൗസി അൽ മജ്ദലി പറഞ്ഞു. സ്വകാര്യമേഖലയിലെ സ്വദേശി സംവരണത്തിൽ 229 സ്ഥാപനങ്ങൾ ക്രമക്കേട് നടത്തിയതായി അടുത്തിടെ കണ്ടെത്തിയിരുന്നു. സ്വകാര്യമേഖലയിൽ ജോലിചെയ്യാൻ സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നൽകുന്ന പ്രത്യേക ആനുകൂല്യം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് ഇവർ ചെയ്തത്. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശികൾക്ക് സ്ഥാപനത്തിൽനിന്ന് നൽകുന്ന ശമ്പളത്തിനുപുറമെ, സർക്കാർ വക ആനുകൂല്യവുമുണ്ട്.
ഈ ആനുകൂല്യം കൈപ്പറ്റാൻ വ്യാജരേഖകൾ ചമച്ചും മറ്റും സ്വകാര്യമേഖലയിലെ ജീവനക്കാരായി എൻറോൾചെയ്യുന്ന സ്വദേശികളുടെ എണ്ണം വർധിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആറുമാസത്തിനിടെ നടത്തിയ പരിശോധനയിലാണ് 229 കമ്പനികളിലെ ക്രമക്കേട് കണ്ടെത്തിയത്. 18.6 ദശലക്ഷം ദീനാറാണ് 3622 പേർക്കായി ഈ കാലയളവിൽ സർക്കാർ അനുവദിച്ചത്. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നതിന് സ്വദേശികൾ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ പ്രോത്സാഹനം എന്ന നിലക്കാണ് പ്രത്യേകാനുകൂല്യങ്ങൾ നൽകുന്നത്.
നിലവിൽ 18000 സ്വദേശികളാണ് സ്വകാര്യ മേഖലകളിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത്. ഇതിൽ 9354 പേർ അപേക്ഷ കൊടുത്തിട്ട് ആറ് മാസമായവരും സർക്കാറിൽനിന്ന് ഒരു ആനുകൂല്യവും പറ്റാത്തവരുമാണ്. സർക്കാർ ഉദ്യോഗം തേടി സിവിൽ സർവിസ് കമീഷനിൽ ഇവരാരും അപേക്ഷ നൽകിയിട്ടില്ല. ഇവർക്ക് സ്വകാര്യ മേഖലകളിൽ വൈകാതെ നിയമനം നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.