ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല; ഇസ്രായേൽ നടപടിയിൽ ശക്തമായ പ്രതിഷേധം
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലേക്ക് മാനുഷിക സഹായവുമായി എത്തിയ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ ഇസ്രായേൽ സേന തടഞ്ഞുനിർത്തി ആക്രമിച്ചതിനെ കുവൈത്ത് ശക്തമായി അപലപിച്ചു.കപ്പലുകളിലുള്ള കുവൈത്ത് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ സ്വന്തം നാട്ടിലേക്ക് തിരികെകൊണ്ടുവരാനും ശ്രമം നടന്നുവരുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മാനുഷിക നിയമവും അനുസരിച്ച്, ഫ്ലോട്ടില്ലയിലെ എല്ലാ പങ്കാളികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അവർ അപകടത്തിൽപ്പെടരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ തത്ത്വങ്ങളുടെയും തുടർച്ചയായ ലംഘനങ്ങൾ തടയാൻ ഇസ്രായേലിന് മേൽ സമ്മർദം ചെലുത്തണമെന്നും ആഹ്വാനം ചെയ്തു.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ ഉണ്ടായിരുന്ന കുവൈത്ത് ആക്ടിവിസ്റ്റുകളായ അബ്ദുള്ള അൽ മുതാവ, ഖാലിദ് അൽ അബ്ദുൽ ജാദർ, ഡോ. മുഹമ്മദ് ജമാൽ എന്നിവരെയാണ് ഇസ്രായേൽ കസ്റ്റഡിയിൽ എടുത്തത്. തങ്ങളെ ഇസ്രായേൽ സേന തട്ടിക്കൊണ്ടുപോയതായി ഇവർ വ്യക്തമാക്കുന്ന വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിന് പിറകെ തടവിലാക്കപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കാനും വേഗത്തിൽ മോചിപ്പിക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരുന്നതായി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ വ്യക്തമാക്കി. പൗരന്മാരുടെ ക്ഷേമം സർക്കാറിന്റെ മുൻഗണനയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലി ഉപരോധം തകർത്ത് ഗസ്സയിലേക്ക് കടൽ വഴി സഹായം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സുമുദ് ഫ്ലോട്ടില്ല സ്പെയിനിൽ നിന്നാണ് യാത്രതിരിച്ചത്. 50 ലധികം കപ്പലുകൾ അടങ്ങുന്ന കപ്പൽ വ്യൂഹത്തിൽ 44ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗങ്ങൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ ഏകദേശം 300ലധികം പേർ ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

