വിമാനത്താവളം നാലാം ടെർമിനൽ സജ്ജം; ജി.സി.സി വിമാന സർവിസ് ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലേക്കുള്ള സർവിസിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനൽ (കുവൈത്ത് എയർവേസ് ടെർമിനൽ) സജ്ജം. ഞായറാഴ്ച മുതൽ ഇൗ ടെർമിനലിൽനിന്ന് ബഹ്റൈൻ, സൗദി, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്ത് എയർവേസ് വിമാനം പറന്നുയരും. പ്രതിദിനം 26 മുതൽ 34 വരെ വിമാനങ്ങളാണ് രണ്ടുവശങ്ങളിലേക്കുമായി സർവിസ് നടത്തുക. മറ്റു അറബ് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സർവിസ് വൈകാതെ ആരംഭിക്കും. ജൂലൈ നാലിന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്ത ടെർമിനലിൽനിന്ന് ആഗസ്റ്റ് എട്ടിന് ബഹ്റൈനിലേക്ക് ആദ്യ വിമാനം പറന്നിരുന്നു.
ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇൻറർനാഷനൽ എയർപോർട്ട് കോർപറേഷനാണ് നാലാം ടെർമിനലിെൻറ പ്രവർത്തന നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളത്. പ്രവർത്തനം പൂർണ തോതിലാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പത്തുശതമാനം യാത്രക്കാർ ഇതുവഴിയാവും യാത്രചെയ്യുക.
14 ഗേറ്റുകളുള്ള നാലാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ നിലവിലെ ടെർമിനലുകളിലെ തിരക്ക് കുറയും. 2,25,000 ചതുരശ്രമീറ്റർ വിസ്തൃതിയാണ് പുതിയ ടെർമിനലിനുള്ളത്. 2450 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്നതാണ് പാർക്കിങ് സംവിധാനം. പ്രതിവർഷം 4.5 മില്യൻ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ടെർമിനൽ. ജി.സി.സി സർവിസ് ആരംഭിക്കുന്നതിന് ഒരുക്കം പൂർത്തിയായതായി വ്യോമയാന വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
