ഗസ്സയെ കൈവിടില്ല; 40 ടൺ ഭക്ഷ്യസഹായവുമായി കുവൈത്തിന്റെ 15ാമത് വിമാനം
text_fieldsകുവൈത്ത് സിറ്റി: ഗസ്സക്ക് കുവൈത്ത് സഹായം തുടരുന്നു. 40 ടൺ ഭക്ഷ്യസഹായവുമായി കുവൈത്തിൽ നിന്നുള്ള 15-ാമത്തെ ദുരിതാശ്വാസ വിമാനം വ്യാഴാഴ്ച ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവിടെ നിന്ന് സഹായ വസ്തുക്കൾ റോഡുമാർഗം ഗസ്സയിൽ എത്തിക്കും. രണ്ടാമത്തെ എയർ ബ്രിഡ്ജ് വഴി കുവൈത്ത് ഇതോടെ 300 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലേക്ക് അയച്ചു. ജോർഡൻ വഴി നാലും ഈജിപ്തിലേക്ക് 11 വിമാനങ്ങളുമാണ് അയച്ചത്.
സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിക്കുന്നത്. സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കുന്നതിന് വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങളുമായി തുടർച്ചയായ എകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരണവും കെ.ആർ.സി.എസ് നടത്തിവരുന്നുണ്ട്.
ഈജിപ്ത്, ജോർഡൻ കുവൈത്ത് എംബസികൾ, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുമായും കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്. ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, കെയ്‌റോയിലെ കുവൈത്ത് എംബസി എന്നിവയുമായി സഹകരിച്ച് ഗസ്സയിലേക്ക് സുരക്ഷിതമായി സഹായം എത്തിക്കുന്നുണ്ടെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മുഖാമിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

