സാമൂഹിക അകലവുമായി വീണ്ടും ജുമുഅ നമസ്കാരം
text_fieldsകുവൈത്ത് സിറ്റി: ഐക്യസന്ദേശവുമായി തോളോടുതോൾ ചേർന്ന് നമസ്കരിക്കുന്നതിന്റെ നിർവൃതി തൽക്കാലം മാറ്റിവെച്ച് പള്ളികളിൽ സാമൂഹിക അകലം പുനഃസ്ഥാപിച്ചു. ഒന്നിടവിട്ട് നിൽക്കുന്നതിനാൽ മിക്ക പള്ളികളിലും നിറഞ്ഞുകവിഞ്ഞ് വരി പുറത്തേക്കു നീണ്ട് റോഡിലെത്തി. ജുമുഅ 15 മിനിറ്റിൽ കൂടരുതെന്നും വാതിലുകൾ തുറന്നുവെക്കണമെന്നും ഔഖാഫ് മന്ത്രാലയം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. മുസല്ല വിശ്വാസികൾ പ്രത്യേകം കൊണ്ടുവരണം, പരസ്പരം കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും അരുത്, മാസ്ക് ധരിച്ച് വേണം പുറത്തിറങ്ങാൻ തുടങ്ങിയ നിർദേശങ്ങളും മതകാര്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു. കോവിഡ് പ്രതിരോധത്തിന് ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത ഇമാമുമാർ ഉണർത്തി.
കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ ഒന്നര വർഷത്തിനുശേഷം പള്ളികളിൽ സാമൂഹിക അകലം ഒഴിവാക്കി തോളോടുതോൾ ചേർന്ന് നമസ്കാരത്തിന് അനുമതി നൽകിയത് ഒക്ടോബർ 22നാണ്. വീണ്ടും കോവിഡ് കേസുകൾ വർധിച്ചതോടെ പഴയ നിയന്ത്രണം പുനഃസ്ഥാപിക്കാൻ നിർബന്ധിതരാകുകയായിരുന്നു.
സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ, പണ്ഡിതനും പാമരനുമിടയിൽ പദവി വ്യത്യാസമില്ലാതെ ദേശ, ഭാഷ, വർണ, വർഗ വ്യത്യാസമില്ലാതെ തോളോടുതോൾ ചേർന്നു നിൽക്കുന്നത് നമസ്കാരത്തിന്റെ സൗന്ദര്യമാണ്.
മഹാമാരി സൃഷ്ടിച്ച വിടവ് നികത്തി വീണ്ടും തോളോടുതോൾ ചേരാൻ എത്രയും വേഗം സാഹചര്യമൊരുങ്ങണേ എന്ന പ്രാർഥനയിലാണ് വിശ്വാസി സമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.