ഫുട്ബാൾ ഡയറി - ഓർമ്മകളുടെ ഗാലറിയിലെ അർജന്റീന
text_fieldsഫസീഹ് നസീമും റുനെയ്‌ജും ഖത്തറിൽ ലോകകപ്പ് മൽസരത്തിനിടെ
അന്ന് രാത്രികളിൽ കറന്റ് പോക്ക് പതിവായിരുന്നു. ഇത് പല മൽസരങ്ങളും കാണുന്നതിന് തടസ്സമായി. മൽസര ഫലം അറിയാതെ വീർപ്പുമുട്ടിയ അത്തരംഘട്ടങ്ങളിൽ വിവരങ്ങൾ അറിയാൻ ഫോൺ ആയിരുന്നു കൂട്ട്. അതുകൊണ്ടുതന്നെ ഞാനും റുനെയ്‌ജും ചേർന്ന് ഫോൺ വഴി ഒരു മാർഗം കണ്ടെത്തി. അർജന്റീന ഗോൾ അടിച്ചാൽ സന്തോഷം പങ്കിടാൻ ഒരു മിസ്ഡ് കോൾ! എതിർ ടീമാണ് ഗോൾ നേടുന്നതെങ്കിൽ സങ്കടത്തോടെ രണ്ട് ബെല്ലുകൾ...
സ്കൂൾ കാലത്തെ ഉച്ചനേരങ്ങളിൽ കിട്ടിയ ഇടങ്ങളിൽ ക്രിക്കറ്റ്ബാൾ ‘ഫുട്ബാളാക്കി’ തട്ടികളിച്ചും പി.ടി പിരീഡുകളിലെ രണ്ട് ബെല്ലുകൾക്കിടയിലെ ആവേശത്തിൽ നിന്നുമാണ് എന്റെ കാൽപന്ത് പ്രണയത്തിന്റെ തുടക്കം. ക്രിക്കറ്റിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന തലശ്ശേരിയുടെ മണ്ണിൽ ജനിച്ചുവളർന്നെങ്കിലും, ഞങ്ങളുടെ ഹൃദയത്തിൽ എന്നും ഒന്നാം സ്ഥാനം ഫുട്ബാളിന് തന്നെയായിരുന്നു. തലശ്ശേരിയിലെ മൈതാനങ്ങളിൽ പന്തിന്റെ പിന്നാലെ ഓടിയ ബാല്യകാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
എം.ഇ.എസ് ബാവ റെസിഡൻഷ്യൽ സ്കൂളിലെ പഠനകാലത്തെ കളിമുറ്റങ്ങളും കൂട്ടുകാരുമാണ് എന്റെ ഫുട്ബാൾ ഓർമ്മകളിലെ ഏറ്റവും മനോഹരമായ അധ്യായങ്ങൾ. ലയണൽ മെസ്സി എന്ന പേര് ലോകമെമ്പാടും ഇത്രയധികം ചർച്ചയാകുന്നതിനും മുൻപേ തുടങ്ങിയതാണ് എന്റെയും എന്റെ പ്രിയ സുഹൃത്ത് റുനെയ്‌ജിന്റെയും അർജന്റീനയോടുള്ള ഇഷ്ടം. നീലയും വെള്ളയും വരകളുള്ള ആ ജേഴ്സിയോടുള്ള ഇഷ്ടം കാലം എത്ര കടന്നുപോയിട്ടും ഒട്ടും കുറഞ്ഞില്ല.
മെസ്സിയുടെ ലോകകപ്പ് യാത്രയിലെ ഓരോ ഘട്ടവും ഞങ്ങൾ വലിയ ആവേശത്തോടെയാണ് പിന്തുടർന്നത്. ഒരു സാധാരണ കളിക്കാരനിൽ നിന്ന് ഒരു രാജ്യത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ചുമലിലേറ്റിയ നായകനായി അദ്ദേഹം വളർന്നത് ഞങ്ങളുടെ കൺമുന്നിലായിരുന്നു.
എന്റെ ഓർമ്മയിൽ ആദ്യമായി ആഴത്തിൽ പതിഞ്ഞ ലോകകപ്പ് 2006-ലേതാണ്. റിക്വൽമിയും, കാംബിയാസ്സോയും, ടെവസും, മെസ്സിയും അണിനിരന്ന അർജന്റീന നിരയുടെ കളികൾ കാണാൻ അന്നൊരു പ്രത്യേക ലഹരിയായിരുന്നു. ഇന്ത്യയിൽ പുലർച്ചെ സമയങ്ങളിലായിരുന്നു പല മത്സരങ്ങളും. അന്നത്തെ കാലത്ത് രാത്രികളിൽ കറന്റ് പോക്ക് പതിവായിരുന്നു. ഇത് പല മൽസരങ്ങളും കാണുന്നതിന് തടസ്സമായി.
മൽസര ഫലം അറിയാതെ വീർപ്പുമുട്ടിയ അത്തരംഘട്ടങ്ങളിൽ വിവരങ്ങൾ അറിയാൻ ഫോൺ ആയിരുന്നു കൂട്ട്. എന്നാൽ ബില്ല് കൂടുമെന്ന പേടിയിൽ ലാൻഡ് ഫോണിൽ കൂടുതൽ സംസാരിക്കുന്നതിന് വീട്ടിൽ നിയന്ത്രണങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാനും റുനെയ്‌ജും ചേർന്ന് ഫോൺ വഴി ഒരു മാർഗം കണ്ടെത്തി. അർജന്റീന ഗോൾ അടിച്ചാൽ സന്തോഷം പങ്കിടാൻ ഒരു മിസ്ഡ് കോൾ! എതിർ ടീമാണ് ഗോൾ നേടുന്നതെങ്കിൽ സങ്കടത്തോടെ രണ്ട് റിങ് ബെല്ലുകൾ...
അങ്ങനെ റിങ്ങുകളുടെ എണ്ണം നോക്കി സ്കോർ മനസ്സിലാക്കിയ എത്രയോ രാത്രികൾ! ഇന്ന് ഓർക്കുമ്പോൾ ആ ചെറിയ കാര്യങ്ങൾ പോലും എത്ര വലിയ അനുഭവങ്ങളായിരുന്നു.
പിറ്റേന്ന് സ്കൂളിൽ എത്തിയാൽ കളിയുടെ ഫലത്തെക്കുറിച്ചുള്ള കൂട്ടുകാരുടെ പരിഹാസവും, തോൽവിയുടെ സങ്കടവും ഒപ്പമുണ്ടാകുമായിരുന്നു. പക്ഷേ, അതൊന്നും അർജന്റീനയോടുള്ള ഞങ്ങളുടെ പ്രണയത്തെ ലവലേശം ബാധിച്ചില്ല.
ചെറുപ്പത്തിൽ പുലർച്ചെ എഴുന്നേറ്റ് കളി കാണാൻ എനിക്ക് കൂട്ടായി ഉണ്ടായിരുന്നത് എന്റെ പ്രിയപ്പെട്ട ഡാഡി(വലിയുപ്പ). ഇന്ന് അദ്ദേഹം കൂടെയില്ലെങ്കിലും, ആ രാത്രികളും ആ ആവേശവും അദ്ദേഹത്തിന്റെ ഓർമ്മകളായി ഹൃദയത്തിൽ ചേർന്നുനിൽക്കുന്നു.
വർഷങ്ങൾ കടന്നുപോയി. ബാല്യത്തിലെ ആ വലിയ സ്വപ്നങ്ങൾക്കൊടുവിൽ 2022-ലെ ഖത്തർ ലോകകപ്പ് എത്തി. അർജന്റീനയുടെ മത്സരം നേരിട്ട് സ്റ്റേഡിയത്തിൽ ഇരുന്ന് കാണാനുള്ള ഭാഗ്യം എനിക്കും റുനെയ്‌ജിനും ഒരുമിച്ച് ലഭിച്ചു.
കുട്ടിക്കാലത്ത് ടെലിവിഷൻ സ്ക്രീനിലൂടെ മാത്രം അത്ഭുതത്തോടെ നോക്കിക്കണ്ടിരുന്ന മെസ്സിയെ, സ്വന്തം കണ്ണുകൾ കൊണ്ട് മൈതാനത്ത് നേരിട്ട് കാണാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്കാരമായിരുന്നു. ഒടുവിൽ മെസ്സിയും അർജന്റീനയും ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ, പതിറ്റാണ്ടുകൾ നീണ്ട ഞങ്ങളുടെ കാത്തിരിപ്പിന് ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനമായി അത്.
കണ്ണൂരിനും മലയാളികൾക്കും അഭിമാനമായി കണ്ണൂരുകാരനായ തഹ്സീൻ ഈ ലോകപ്പിൽ ഖത്തർ ടീമിനൊപ്പമുണ്ട്. ലോക ഫുട്ബോളിന്റെ വലിയ വേദികളിൽ മലയാളികൾ എത്തുന്നത് വലിയൊരു അംഗീകാരമാണ്.
അർജന്റീനയോടുള്ള വലിയ ഇഷ്ടത്തിനൊപ്പം മറ്റൊരു ആഗ്രഹം കൂടി ഇപ്പോഴുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടി ഒരു ലോകകപ്പ് അർഹിക്കുന്നുണ്ട്. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളിക്ക് അത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

