കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹികത്തൊഴിലാളിയുടെ മരണത്തിന് കാരണക്കാരിയായ സ്വദേശി വനിതക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കുറ്റം മറച്ചുവെച്ചതിന് ഇവരുടെ ഭർത്താവിന് നാലുവർഷത്തെ തടവുശിക്ഷ നൽകാനും കോടതി ഉത്തരവിട്ടു. കൃത്യം നടന്നു ഒരു വർഷം പൂർത്തിയായപ്പോഴാണ് ക്രിമിനൽ കോടതിയുടെ സുപ്രധാന വിധിവന്നത്. കേസിൽ ഫിലിപ്പീൻസ് എംബസിക്കുവേണ്ടി ഹാജരായ അഭിഭാഷകനും ഇരക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ച കോടതിക്കും ഫിലിപ്പീന്‍സ് സ്ഥാനപതി മുഹമ്മദ് നൂര്ദിന് പെന്‍ഡോസിന നന്ദി അറിയിച്ചു.
2019 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. ഗാർഹികത്തൊഴിലാളിയായിരുന്ന ജീന്‍ലിന്‍ വില്ലാവെന്‍ഡെ എന്ന ഫിലിപ്പീനോ യുവതി ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഗാർഹികത്തൊഴിലാളിയുടെ മരണത്തെ തുടർന്ന് ജനുവരി മൂന്നിന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് നിർത്തിവെച്ചിരുന്നു. നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്ന് പിന്നീട് റിക്രൂട്ട്മെൻറ് പുനരാരംഭിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്പോൺസർ തന്നെയാണ് ഇവരെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചത്.എന്നാൽ, പരിശോധനയിൽ ഇവർക്ക് മർദനമേറ്റതായി കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.