വ്യാജ സർട്ടിഫിക്കറ്റ്: വനിത രാജകുടുംബാംഗത്തിന് മൂന്നുവർഷം തടവ്
text_fieldsകുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ച കേസിൽ കുവൈത്ത് രാജകുടുംബാംഗത്തിന് കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു.
ശമ്പള വർധനവിനായി സർവകലാശാല ബിരുദ സർട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയ കേസിൽ ക്രിമിനൽ കോടതിയാണ് വനിതക്ക് മൂന്നുവർഷം തടവും ഒന്നര ലക്ഷം ദീനാർ പിഴയും വിധിച്ചത്. വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ മന്ത്രാലയത്തിൽനിന്ന് ശമ്പളയിനത്തിൽ വാങ്ങിയ തുകയത്രയും പിഴയായി തിരിച്ചുപിടിക്കും. ഇതിനുപുറമെയാണ് ഒന്നര ലക്ഷം ദീനാർ പിഴ. വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടാനായി നടത്തുന്ന പരിശോധന പുരോഗമിക്കുകയാണ്.
ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്.
അടുത്ത ഘട്ടത്തിൽ ഡിപ്ലോമക്കാരുടെയും പരിശോധിക്കും.