വ്യോമപാത അടഞ്ഞുതന്നെ, എന്നുവരും വിമാനം...
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെയും രാജ്യത്തെയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുവൈത്തിൽ വിമാന സർവിസുകൾ റദ്ദാക്കിയ നടപടി തുടരുന്നു. ഇതോടെ കുവൈത്തിൽ നിന്ന് പുറത്തുപോയവരും കുവൈത്തിൽ സന്ദർശനത്തിന് എത്തിയവരും വിവിധ രാജ്യങ്ങളിലായി അകപ്പെട്ടു.
ഫെബ്രുവരി 28ന് യു.എസ് -ഇറാൻ സംഘർഷങ്ങൾക്ക് പിറകെയാണ് സുരക്ഷാ കാരണങ്ങളാൽ കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചത്. കുവൈത്ത് പൗരൻമാരെ തിരികെ എത്തിക്കാൻ വിമാനകമ്പനികൾ സൗദിവഴി നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിലും കുവൈത്തിലുമായി കുടുങ്ങികിടക്കുകയാണ്.
കേരളത്തിൽ നിന്ന് നേരിട്ട് സർവിസ് ആരംഭിച്ചാലേ മലയാളികൾക്ക് പ്രയാസമില്ലാതെ കുവൈത്തിലും നാട്ടിലും എത്താനാകൂ. അതേസമയം, കുവൈത്തിൽ സന്ദർശനത്തിന് എത്തിയവർക്ക് ഒരു മാസവും കുവൈത്ത് റസിഡൻസിയുള്ള നാട്ടിൽ കഴിയുന്നവർക്ക് മൂന്നു മാസവും വിസ ദീർഘിപ്പിച്ചു നൽകിയത് ആശ്വാസമാണ്. എന്നാൽ ചെറിയ ലീവിന് നാട്ടിൽ എത്തിയവർക്ക് ദീർഘനാൾ ജോലി നഷ്ടം സാമ്പത്തിക പ്രയാസം തീർക്കും. പ്രശ്നങ്ങൾ വേഗത്തിൽ അവസാനിച്ച് വിമാന സർവീസ് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
അതിനിടെ, കുവൈത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വിമാനക്കമ്പനികളുടെ പ്രതിനിധികളുമായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി വെർച്വൽ ആശയവിനിമയം നടത്തി.
ഇന്ത്യയിലേക്ക് അടിയന്തര യാത്ര ആവശ്യമുള്ള കുവൈത്തിലെ പ്രവാസികളെ സൗദി അറേബ്യ വഴി അയക്കുന്നതിന് നിലവിലെ പ്രവർത്തന സ്ഥിതി അംബാസഡർ അവലോകനം ചെയ്തു.
കുവൈത്തിലെ എയർ അറേബ്യ പ്രതിനിധികളുമായും അംബാസഡർ കൂടിക്കാഴ്ച നടത്തി. മേഖലയിലെ എയർ അറേബ്യയുടെ നിലവിലെ പ്രവർത്തന സ്ഥിതിയെക്കുറിച്ചും കുവൈത്തിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനുള്ള ലഭ്യമായ ഓപ്ഷനുകളെക്കുറിച്ചും ചർച്ചകൾ കേന്ദ്രീകരിച്ചു.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ, ഭദ്രത, ക്ഷേമം എന്നിവ എംബസിയുടെ മുൻഗണനയാണെന്നും അംബാസഡർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

