പരിസ്ഥിതി അതോറിറ്റിയും ശാസ്ത്രഗവേഷണ കേന്ദ്രവും കൈകോർക്കുന്നു
text_fieldsകുവൈത്ത് സറ്റി: കുവൈത്ത് സമുദ്രപരിധിയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് തടയാൻ പരിസ്ഥിതി പബ്ലിക് അതോറിറ്റിയും ശാസ്ത്രഗവേഷണ കേന്ദ്രവും സംയുക്തമായി പദ്ധതി തയാറാക്കും. ഇതുസംബന്ധിച്ച് ഇരു സർക്കാർ വകുപ്പുകളും കരാറിൽ ഒപ്പുവെച്ചു. പരിസ്ഥിതി പബ്ലിക് അതോറിറ്റി മേധാവി ശൈഖ് അബ്ദുല്ല അസ്സബാഹ്, ശാസ്ത്ര ഗവേഷണ കേന്ദ്രം എക്സിക്യൂട്ടിവ് സെക്രട്ടറി ഡോ. മാനി അൽ സിദ്റാവി എന്നിവരാണ് രാജ്യത്തിന്റെ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള കരാറിൽ ഒപ്പുവെച്ചത്. കടൽജലത്തിലെ മാലിന്യതോത് ശാസ്ത്ര ഗവേഷണ കേന്ദ്രം നിരീക്ഷിച്ചുകൊണ്ടിരിക്കും. പരിധിവിടുന്നത് സംബന്ധിച്ച് നേരേത്ത മുന്നറിയിപ്പ് നൽകാനും സംവിധാനമുണ്ടാക്കും. വെള്ളത്തിന്റെ താപനില ഉയരുന്നതും പായൽ കുമിഞ്ഞുകൂടുന്നതും രാസമാലിന്യം കലരുന്നതും നിരീക്ഷിക്കും. ഇത് തടയാൻ തുടർ നടപടികൾക്ക് പരിസ്ഥിതി പബ്ലിക് അതോറിറ്റി നേതൃത്വം നൽകും.
മലിനജലം കടലിലേക്ക് ഒഴുക്കുന്നത് ഉൾപ്പെടെ പരിസ്ഥിതി നിയമലംഘനങ്ങൾക്ക് 250 മുതൽ 5000 ദീനാർവരെ പിഴ ഈടാക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നു. സമുദ്ര ആവാസവ്യവസ്ഥയുടെയും ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് നിരന്തര പരിശോധനകളും കടലിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തും. മുങ്ങിയ കപ്പൽ, ബോട്ട് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പബ്ലിക് അതോറിറ്റിയും കുവൈത്ത് ഡൈവിങ് ടീമും ധാരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
ചെറുജീവികളുടെ നിലനിൽപിനെ ബാധിക്കുന്ന ഹൈഡ്രോ കാർബൺപോലെയുള്ള വിഷപദാർഥങ്ങളും ആരോഗ്യത്തിന് ഹാനികരമായ വ്യവസായ മാലിന്യവും കുവൈത്ത് സമുദ്രപരിധിയിൽ നേരേത്ത കണ്ടെത്തിയിരുന്നു. ഫാക്ടറി മാലിന്യം കടലിലേക്ക് ഒഴുക്കുന്നതും കണ്ടെത്തി. ഏതു കാരണംകൊണ്ടാണ് കടൽജലത്തിന്റെ നിറംമാറ്റമെന്നും എത്രത്തോളം മാലിന്യം കലർന്നിട്ടുണ്ടെന്നും കണ്ടെത്താൻ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.