വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ; പെരുന്നാൾ പുലരി
text_fieldsറമദാനിലെ യാത്ര ചെന്നെത്തുന്നത് സന്തോഷത്തിന്റെയും ആത്മനിർവൃതിയുടെയും പെരുന്നാൾ ദിനത്തിലേക്കാണ്. ആരാധന, അനുഷ്ഠാനം, പാരായണം, പ്രാർത്ഥന, പരസഹായം, ത്യാഗം, വ്യയം, ആത്മനിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ മുഴുകിക്കഴിഞ്ഞ ഒരു മാസത്തെ നോമ്പുകാലത്തിന് സമാപ്തി കുറിക്കലാണ് പെരുന്നാൾ. റമദാനിൽ വിശ്വാസി ധാരാളം ഉത്തമശീലങ്ങൾ പരിശീലിച്ചു, പാപങ്ങളിൽ നിന്ന് മുക്തി കരസ്ഥമാക്കാൻ ശ്രമിച്ചു, പ്രാർത്ഥനകളിലൂടെ അല്ലാഹുവിനോടുള്ള ദാസ്യവും അനുസരണവും ഊട്ടിയുറപ്പിച്ചു. സന്മാർഗത്തിന്റെ സ്രോതസ്സായ പരിശുദ്ധ ഖുർആനിലേക്ക് ഇറങ്ങിച്ചെന്നു. ഇഫ്താറുകളിലൂടെ ബന്ധങ്ങൾ നന്നാക്കി,ദാനം കൊണ്ട് മനുഷ്യരിലേക്ക് പടർന്നു. ഈ നന്മകളുടെ സന്തോഷവും വിജയവും ആഘോഷം അർഹിക്കുന്നു.
അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തിക്കൊണ്ട് പെരുന്നാൾ ദിനത്തിൽ തക്ബീർ ചൊല്ലുന്ന വിശ്വാസി തന്റെ വിശ്വാസവും വിധേയത്വവും പ്രഖ്യാപിക്കുന്നു. മുഴുവൻ മനുഷ്യരെയും കണ്ണി ചേർക്കുന്ന ഏകനായ സ്രഷ്ടാവിനെ വാഴ്ത്തുന്നതിലൂടെ ഏകമാനവികതയുടെ സന്ദേശം ലോകത്തോട് പറയുന്നു. മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുന്ന എല്ലാ പ്രേരകങ്ങളുടെയും വേരറുക്കുന്ന ആശയമാണല്ലോ ഖുർആൻ മനുഷ്യർക്ക് നൽകിയിട്ടുള്ളത്.
പെരുന്നാൾ സുദിനത്തിൽ എല്ലാവരുടെയും ജീവിത സാഹചര്യങ്ങൾ ഒരുപോലെയല്ല. രോഗികൾ, അഭയാർഥികൾ, യുദ്ധഭീതിയിൽ ജീവിക്കുന്നവർ, ദാനവും പരസഹായങ്ങളും എത്തിയിട്ടില്ലാത്ത ദരിദ്രർ, ദുരിത ബാധിതർ, പുതുവസ്ത്രങ്ങളും അവശ്യവിഭവങ്ങളും ഇല്ലാത്തവർ… പുഞ്ചിരിക്കും ആഹ്ലാദങ്ങൾക്കും പകരം അനിശ്ചിതത്വവും വേദനയും അനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ ഓർത്തും അവർക്ക് വേണ്ടി പ്രാർത്ഥിച്ചും മാത്രമേ വിശ്വാസികൾക്ക് പെരുന്നാൾ ആഘോഷിക്കാൻ കഴിയൂ.
പ്രതിസന്ധികളിൽ ജീവിക്കുന്നവർക്കും നോമ്പിന്റെ ആത്മനിർവൃതി ആസ്വദിക്കാൻ കഴിയും. പുറത്ത് അനുഭവിക്കാൻ കഴിയാത്ത ആഹ്ലാദം അകം കൊണ്ടനുഭവിക്കാൻ വിശ്വാസിക്ക് കഴിഞ്ഞാൽ ഏത് പ്രതിസന്ധിയിലും അവൻ പെരുന്നാളിനെ ആഘോഷിക്കും. ശരീരപ്രധാനമായ സന്തോഷങ്ങൾ ഇല്ലാതാകുന്നിടത്ത് ആത്മീയ അനുഭവത്തിലൂടെ അതിനെ മറികടക്കാൻ സാധിക്കുമെല്ലോ.
ആർജിച്ച മൂല്യങ്ങളെയും ശീലങ്ങളെയും റമദാനാനന്തര ജീവിതത്തിൽ പാലിക്കാൻ സാധിക്കണം. അതാണ് അല്ലാഹുവിനുള്ള യഥാർത്ഥ വഴിപ്പെടൽ. പെരുന്നാളിലെ തക്ബീർ അതിനുള്ള പ്രതിജ്ഞയാകട്ടെ. സമാധാനവും നിർഭയത്വവും ഉള്ള ഒരു ലോകത്തെ സൃഷ്ടിക്കാനും, എല്ലാ മനുഷ്യർക്കും ഈദ് ആശംസകൾ നേരാനുമുള്ള സമർപ്പണ ബോധവും ഹൃദയ വിശാലതയും വിശ്വാസികൾ കാത്തുസൂക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

