പൊടിക്കാറ്റിന് സാധ്യത; ചൂട് കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വരുന്ന ദിവസങ്ങളിൽ ചൂടു കനക്കും. അടുത്ത രണ്ടു ദിവസം പൊടി നിറഞ്ഞ അന്തരീക്ഷവും അതികഠിനമായ ചൂടുള്ള കാലാവസ്ഥയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കാം. ചില സമയങ്ങളിൽ കാറ്റ് സജീവമാകും. ഇത് തുറസ്സായ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധിരാർ അൽ അലി പറഞ്ഞു.
വെള്ളിയാഴ്ച ദിവസങ്ങളിൽ പകൽ സമയത്തെ താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിലെ കുറഞ്ഞ താപനില 33 മുതൽ 35 ഡിഗ്രി വരെയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ ആറ് അടി വരെ ഉയരാൻ സാധ്യതയുണ്ട്. ശനിയാഴ്ച താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. രാത്രിയിലെ താപനില 32 മുതൽ 34 ഡിഗ്രി വരെയായിരിക്കും.
നിലവിൽ വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായി കണക്കാക്കപ്പെടുന്ന ജെമിനി സീസണിലാണ് രാജ്യം. ഈ കാലയളവിൽ താപനിലയിൽ ഗണ്യമായ വർധനവ് ഉണ്ടാകും. വരണ്ട കാലാവസ്ഥ, കടുത്ത ചൂടുള്ള കാറ്റ് എന്നിവ ജമിനി സീസണിന്റെ സവിശേഷതയാണ്. ഈ സീസണിൽ സൂര്യന്റെ തീവ്രത അതിന്റെ ഉച്ചസ്ഥായിയിലെത്തും. സൂര്യന്റെ ചലനത്തിലും ചരിവിലും മാറ്റങ്ങൾ പ്രകടമാകും. ജ്യോതിശാസ്ത്രപരമായി, സൂര്യൻ അതിന്റെ വടക്കേ അറ്റത്ത് നിന്ന് അകന്നുപോകാൻ തുടങ്ങുകയും ക്രമേണ തെക്കോട്ട് ഭൂമധ്യരേഖയിലേക്ക് നീങ്ങുകയും ചെയ്യും. ആഗസ്റ്റ് അവസാനം വരെ രാജ്യത്ത് കടുത്ത ചൂട് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

