ശ്രദ്ധയോടെ വാഹനമോടിക്കണം; ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 1179 അപകടങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ആഴ്ചയിൽ രേഖപ്പെടുത്തിയത് 1,179 വാഹനാപകടങ്ങൾ. 180 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സുരക്ഷ സ്ഥിതിവിവര റിപ്പോർട്ടിലാണ് ഈ കണക്ക്.
ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള കാലയളവിൽ എല്ലാ ഗവർണറേറ്റുകളിലുമായി 31,395 നിയമലംഘനങ്ങൾ കണ്ടെത്തി. ഫർവാനിയയിലാണ് കൂടുതൽ നിയമലംഘനങ്ങൾ പിടികൂടിയത്; 6,472. കുവൈത്ത് സിറ്റിയിൽ 5,286, അഹ്മദി 5,022 എന്നിങ്ങനെ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.
ജഹ്റയിൽ 4,719 നിയമലംഘനങ്ങളും ഹവല്ലിയിൽ 2,317 നിയമലംഘനങ്ങളും മുബാറക് അൽകബീറിൽ 2,111 നിയമലംഘനങ്ങളും രേഖപ്പെടുത്തി.
ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത 79 പേരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ജഹ്റ ഗവർണറേറ്റിൽ മാത്രം 60 പേരെയാണ് ഇത്തരത്തിൽ പിടികൂടിയത്.
ഇതേ കാലയളവിൽ, ഓപറേഷൻസ് ഡിപ്പാർട്മെന്റിന് 2,042 റിപ്പോർട്ടുകൾ ലഭിച്ചു. ട്രാഫിക് നിയമലംഘനത്തിന് 29 വാഹനങ്ങളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. ജഹ്റയിൽ നിന്ന് 40 പേർ ഉൾപ്പെടെ 65 നിയമലംഘകരെ ട്രാഫിക് സ്റ്റേഷനുകളിൽ കസ്റ്റഡിയിലെടുത്തു.
വിവിധ കുറ്റകൃത്യങ്ങൾക്ക് തിരയുന്ന 66 പേർ, തിരിച്ചറിയൽ രേഖയില്ലാത്ത 36 പേർ, മോഷണ കേസുകളിലെ രണ്ട് പ്രതികൾ, റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ 126 പ്രവാസികൾ, രണ്ട് തെരുവ് കച്ചവടക്കാർ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്ന് പേർ, അസാധാരണ അവസ്ഥയിൽ കണ്ടെത്തിയ ഒരാൾ എന്നിങ്ങനെ അറസ്റ്റിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

