കുവൈത്തിന് ആശ്വാസം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് മൂന്നു കോവിഡ്-19 കേസുകൾ മാത്രം. തിങ്കളാഴ്ച ഒരാൾക്കും ചൊവ്വാഴ്ച രണ്ടുപേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം ഒമ്പതുപേർ രോഗമുക്തരായി. വൈറസ് റിപ്പോർട്ട് ചെയ്തശേഷം ഒറ്റദിവസം ഇത്രയും പേർ രോഗമുക്തി നേടുന്നത് ആദ്യമായാണ്. നിരീക്ഷണ ക്യാമ്പുകളിലുള്ളവർ കുറയുകയാണ്. ക്യാമ്പുകളിൽ 211 പേരാണ് അവശേഷിക്കുന്നത്. 900ത്തിലേറെ പേർ ക്യാമ്പുകളിൽ ഉണ്ടായിരുന്നു. ഭൂരിഭാഗവും നിരീക്ഷണ കാലം പൂർത്തിയാക്കി രോഗമില്ലെന്ന് ഉറപ്പാക്കി വീട്ടിലേക്ക് മടങ്ങി. കോവിഡ് പ്രതിരോധ നടപടികളിൽ മറ്റു രാജ്യങ്ങൾക്ക് മാതൃകയായ പ്രവർത്തനങ്ങളാണ് കുവൈത്ത് നടത്തിയത്. തുടക്കമിട്ട പല നടപടികളും പിന്നീട് മറ്റു രാജ്യങ്ങൾ ഏറ്റെടുത്തു.
ദേശീയദിനാഘോഷം ഒഴിവാക്കിയാണ് തുടക്കത്തിലേ കുവൈത്ത് വിഷയത്തിെൻറ ഗൗരവം തിരിച്ചറിഞ്ഞ് പ്രതികരിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരത്തേ അടച്ചു, പൊതുഅവധി പ്രഖ്യാപിച്ചു, പള്ളികളിൽ സംഘടിത നമസ്കാരം നിർത്തി അടച്ചിട്ടു, ഷോപ്പിങ് കേന്ദ്രങ്ങളും മാളുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു, ഡ്രോൺ ഉപയോഗിച്ച് അറിയിപ്പുകൾ നൽകി. റസ്റ്റാറൻറുകളിലും കോഫീ ഷോപ്പുകളിലും ഹോം ഡെലിവറിയും വാങ്ങിക്കൊണ്ടുപോകലും മാത്രമാക്കി ചുരുക്കി. രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തി, പ്രത്യേക പരിശോധനാകേന്ദ്രം തുടങ്ങി, നോട്ടുകൾ അണുമുക്തമാക്കി, നിരത്തുകളിലും സൂഖുകളിലും അണുനാശിനി തളിച്ചു. ഇത്തരം നടപടികളാണ് വൈറസിെൻറ സാമൂഹിക വ്യാപനം തടഞ്ഞത്. ഇവ പിന്നീട് മറ്റു രാജ്യങ്ങളും അനുകരിച്ചെങ്കിലും അപ്പോഴേക്കും പലയിടത്തും വൈകിപ്പോയിരുന്നു. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിെൻറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിെൻറ പ്രവർത്തനം മികച്ചതാണ്. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപനവും സഹകരണവും എടുത്തുപറയണം. ദിവസവും മന്ത്രിസഭ യോഗം ചേർന്നാണ് വകുപ്പുകളും പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
