കോവിഡ്: ഏഷ്യൻ ഫുട്സാൽ ടൂർണമെൻറ് മാറ്റിവെച്ചു
text_fieldsകുവൈത്ത് സിറ്റി: ഡിസംബർ രണ്ടുമുതൽ 13 വരെ കുവൈത്തിൽ നടത്താൻ നിശ്ചയിച്ച ഏഷ്യൻ ഫുട്സാൽ (ഫൈവ്സ് ഫുട്ബാൾ) ടൂർണമെൻറ് നീട്ടിവെച്ചു. കോവിഡ് പശ്ചാത്തലത്തിൽ ടൂർണമെൻറ് നീട്ടിവെക്കാൻ അനുവദിക്കണമെന്ന കുവൈത്ത് ഫുട്ബാൾ അസോസിയേഷെൻറ അഭ്യർഥന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അംഗീകരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ഡിസംബറിൽ ടൂർണമെൻറ് നടത്താൻ പ്രയാസമാണെന്നും മാർച്ചിലോ ഏപ്രിലിലോ നടത്താൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് കുവൈത്ത് കത്തയച്ചത്.
കുവൈത്തിലെ ശൈഖ് സഅദ് അൽ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്. വിവിധ രാജ്യങ്ങൾക്കിടയിൽ വിമാന സർവിസ് സാധാരണ നിലയിലാവാത്തതും രാജ്യത്തിനകത്തെ കോവിഡ് വ്യാപനവുമാണ് നീട്ടിവെക്കലിന് പ്രേരണ. ലിത്വേനിയയിൽ നടക്കാനിരിക്കുന്ന ലോകകപ്പിെൻറ ഏഷ്യൻ യോഗ്യത മത്സരം കൂടിയാണ് ഏഷ്യൻ ഫുട്സാൽ. പുതിയ തീയതി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചില്ല. അപ്പോഴത്തെ കോവിഡ് സാഹചര്യം വിലയിരുത്തി മാർച്ചിലോ ഏപ്രിലിലോ നടത്താനാണ് ആലോചനയെന്ന് സൂചനയുണ്ട്.
കുവൈത്ത്, ബഹ്റൈൻ, ലബനാൻ, സൗദി, ഒമാൻ, തുർക്മെനിസ്താൻ, തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, ഉസ്ബകിസ്താൻ, തജികിസ്താൻ, ഇറാൻ, കിർഗിസ്താൻ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് മത്സരിക്കുക. കോവിഡ് പ്രതിസന്ധി തീർന്നില്ലെങ്കിൽ കാണികളില്ലാതെ നിയന്ത്രണങ്ങളോടെയാണ് ടൂർണമെൻറ് നടക്കുക. അതിനിടെ, ടൂർണമെൻറ് മാറ്റിയ പശ്ചാത്തലത്തിൽ കുവൈത്ത് ദേശീയ ടീം പരിശീലന ക്യാമ്പ് നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.