പാർലമെൻറ് കൈയേറ്റം: എല്ലാ പ്രതികളെയും സുപ്രീംകോടതി ജാമ്യത്തിൽവിട്ടു
text_fieldsകുവൈത്ത് സിറ്റി: പ്രമാദമായ പാർലമെൻറ് കൈയേറ്റവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലുള്ള മുഴുവൻ പ്രതികൾക്കും ജാമ്യം. ഞായറാഴ്ച കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ ആദ്യ സിറ്റിങ്ങിലാണ് അപ്പീൽ വിധി നടപ്പാക്കുന്നത് നിർത്തിവെക്കാനും പ്രതികൾക്ക് ജാമ്യം അനുവദിക്കാനും തീരുമാനമുണ്ടായത്.
കേസിെൻറ തുടർവാദങ്ങൾ കേൾക്കുന്നത് മാർകച്ച് നാലിലേക്ക് നീട്ടി. തടവിലുള്ള മുഴുവൻ പ്രതികളെയും ഞായറാഴ്ച കോടതിയിലെത്തിച്ചിരുന്നു. ഇവരിൽനിന്ന് ഹമദ് അൽ ഇൽയാനെ തങ്ങളുടെ വാദങ്ങൾ സമർപ്പിക്കാൻ കോടതി അനുമതി നൽകി. കീഴ്കോടതികളിൽ ശരിയായ രൂപത്തിൽ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ലെന്നും അതുകൊണ്ട് തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
തങ്ങളിൽ ചിലർ കുടുംബനാഥന്മാരും മറ്റു ചിലർ പാർലമെൻറ് അംഗങ്ങളുമാണ്. ഡോക്ടർമാരും അധ്യാപകരും വിദ്യാർഥികളും തങ്ങളുടെ കൂട്ടത്തിലുണ്ട്. അന്യായമായ തടവ് കാരണം ആർക്കും ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് കേട്ട കോടതി മറ്റു നടപടികളിലേക്ക് കടക്കാതെ പ്രതികൾക്ക് ജാമ്യം നൽകുകയായിരുന്നു. പാർലമെൻറ് കൈയേറ്റക്കേസ് പരിഗണിക്കുന്നതിനാൽ കോടതിയിൽ വൻ സുരക്ഷാ കാവലാണ് ഏർപ്പെടുത്തിയിരുന്നത്.
ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ്, മുഹമ്മദ് അൽ മുതൈർ എന്നീ എം.പിമാരും മുൻ എം.പി മുസല്ലം അൽ ബർറാകും ഉൾപ്പെടെ 66 പ്രതികൾക്കാണ് നേരത്തേ അപ്പീൽ കോടതി ശിക്ഷ വിധിച്ചത്. ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ് എന്നിവർക്ക് അഞ്ചുവർഷവും മുഹമ്മദ് അൽ മുതൈറിന് ഒരു വർഷവുമാണ് തടവുവിധിച്ചത്. മുസല്ലം അൽ ബർറാകിന് ഏഴുവർഷം തടവ് വിധിച്ചിട്ടുണ്ട്. മറ്റു പ്രതികൾക്ക് ഒന്നുമുതൽ ഏഴുവർഷം വരെയാണ് തടവ്. ബലപ്രയോഗത്തിനും മറ്റുള്ളവരെ കലാപത്തിന് പ്രേരിപ്പിച്ചതിനും 28 പ്രതികൾക്ക് അഞ്ചുവർഷം വരെ കഠിന തടവും അക്രമപ്രവർത്തനത്തിലേർപ്പെട്ടതിന് 23 പേർക്ക് മൂന്നര വർഷം കഠിന തടവും വിധിച്ചു. അഞ്ചുപേർക്ക് രണ്ടുവർഷവും 10 പ്രതികൾക്ക് ഒരുവർഷം വീതവും തടവുശിക്ഷ അനുഭവിക്കണം. രണ്ടുപേരെ വെറുതെ വിട്ടു. ഒരു പ്രതി ഇതിനകം മരിച്ചു. മൂന്നു എം.പിമാരും എട്ട് മുൻ പാർലമെൻറ് അംഗങ്ങളുമുൾപ്പെടെ 70 സ്വദേശികളാണ് കേസിലെ പ്രതികൾ. 2011 നവംബർ16നാണ് പാർലമെൻറ് കൈയേറ്റമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.