കമ്പനികൾ 60ന് മുകളിലുള്ളവരെ പിരിച്ചുവിടുന്നു
text_fieldsകുവൈത്ത് സിറ്റി: വിസ പുതുക്കലുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ കാരണം 60 വയസ്സിന് മുകളിലുള്ളവരെ സ്വകാര്യ കമ്പനികൾ പിരിച്ചുവിടുന്നു. ബിരുദമില്ലാത്ത 60 വയസ്സിന് മുകളിലുള്ളവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ലെന്ന് നേരത്തെ മാൻപവർ അതോറിറ്റി തീരുമാനമെടുത്തിരുന്നു
എന്നാൽ, ഇത് നിയമവിരുദ്ധമെന്ന് ഫത്‌വ നിയമനിർമാണ സമിതി വ്യക്തമാക്കി. തൊഴിൽ അനുമതിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കൽ മാൻപവർ അതോറിറ്റിയുടെ അധികാര പരിധിയിൽവരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്‌വ നിയമനിർമാണ സമിതി തീരുമാനത്തെ നിരാകരിച്ചത്.
വിഷയത്തിൽ ഇനിയും അനിശ്ചിതാവസ്ഥ മാറിയിട്ടില്ല. അതിനിടയിലാണ് സ്വകാര്യ കമ്പനികൾ ഈ വിഭാഗത്തിൽപെടുന്ന തൊഴിലാളികളെ പിരിച്ചുവിടുന്ന പ്രവണത വർധിച്ചത്. പ്രായപരിധി നിയന്ത്രണം വന്നതിനുശേഷം വിസ പുതുക്കാൻ കഴിയാതെ നിരവധി പേർക്ക് തിരിച്ചുപോകേണ്ടി വന്നിരുന്നു. വിവാദമായതിനെ തുടർന്ന് 2000 ദീനാർ അധിക ഫീസ് നൽകി തൊഴിൽ പെർമിറ്റ് പുതുക്കാൻ അനുമതി നൽകിയെങ്കിലും ചുരുക്കം ചിലർ മാത്രമാണ് ഇത് പ്രയോജനപ്പെടുത്തിയത്. 500 ദീനാർ വാർഷിക ഫീസും സ്വകാര്യ ആരോഗ്യ ഇൻഷുറൻസും എന്ന നിബന്ധനയിൽ തൊഴിൽ പെർമിറ്റ് പുതുക്കിനൽകുമെന്ന് മാൻപവർ അതോറിറ്റി ഇതിനിടക്ക് വ്യക്തമാക്കുകയും ചെയ്തു. മന്ത്രിസഭയുടെ അനുമതിയില്ലാതെ 60 വയസ്സിന് മുകളിലുള്ളവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ലെന്ന തീരുമാനം എടുത്തുവെന്ന പേരിൽ സസ്പെൻഷനിലായ മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൂസ കഴിഞ്ഞ ദിവസം സ്ഥാനത്ത് തിരിച്ചെത്തി. നേരത്തെ തീരുമാനം വന്നതിനുശേഷം വിസ പുതുക്കാൻ കഴിയാതെ തിരിച്ചുപോകേണ്ടി വന്നവർക്ക് പുതിയ വിസയിൽ തിരിച്ചുവരാൻ കഴിയുമോ എന്നും എല്ലാവരും ഉറ്റുനോക്കുന്നു. റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികപേരും തൊഴിലെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

